അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥിയായിരുന്ന നിധിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഏപ്രിൽ 28-ന് സംസ്ഥാനത്ത് ഹർത്താൽ. നിധിൻ രാജ് ആക്ഷൻ കൗൺസിൽ ആഹ്വാനം ചെയ്ത ഹർത്താൽ ഒരു ബന്ദായി മാറാനാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു.
നിധിൻ രാജിന്റെ മരണത്തിന് പിന്നിലുള്ളവരെ മുഴുവൻ നിയമത്തിന് മുന്നിൽ കൊണ്ടുവരിക, രോഹിത് വെമൂല ആക്ട് നടപ്പിലാക്കുക, കുടുംബത്തിന് 10 കോടി രൂപ നഷ്ടപരിഹാരം നൽകുക, അഞ്ചരക്കണ്ടി ദന്തൽ കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കുക, ജുഡീഷ്യൽ മേൽനോട്ടത്തിൽ അന്വേഷണം നടത്തുക എന്നീ അഞ്ച് ആവശ്യങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിക്കുന്നത്.
ദളിത്-ആദിവാസി സംഘടനകളും പൗരസമൂഹവുമുൾപ്പെടെ അറുപതോളം സംഘടനകളാണ് ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് പ്രതിഷേധം. ആശുപത്രി, പത്രം, പാൽ എന്നീ അവശ്യ സർവീസുകളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ വ്യാപാരികൾ കടകമ്പോളങ്ങൾ അടച്ചും, പൊതുജനങ്ങൾ സ്വകാര്യ വാഹനങ്ങൾ നിരത്തിലിറക്കാതെയും സഹകരിക്കണമെന്ന് നേതാക്കൾ അഭ്യർത്ഥിച്ചു.






