സംസ്ഥാനത്ത് നിർമാണ മേഖല സ്തംഭനത്തിലേക്ക്. ഇതോടെ നിർമാണ സാമഗ്രികളുടെയടക്കം വില കുറഞ്ഞെങ്കിലും നിർമാണത്തൊഴിലാളികളായ നിരവധിപ്പേർക്ക് തൊഴിലില്ലാത്ത സാഹചര്യമാണ് സംജാതമായിരിക്കുന്നത്. തൊഴില്‍ നഷ്ടമായതോടെ ഇതര സംസ്ഥാന തൊഴിലാളികളായ നിരവധിപ്പേർ സ്വന്തം നാട്ടിലേക്ക് മടങ്ങുകയാണ്. വീട് നിർമാണത്തിനുള്ള പെർമിറ്റ് ഫീസ് സർക്കാർ കുത്തനേ വർധിപ്പിച്ചതും സർക്കാർ ഖജനാവ് കാലിയായതിനാല്‍ ലൈഫ് ഭവനനിർമാണ പദ്ധതി നിലച്ചതുമാണ് നിർമാണ മേഖലയുടെ തകർച്ചയ്ക്ക് പ്രധാന കാരണം.
Also Read: സ്കൂളിലെ ഉച്ചഭക്ഷണത്തിനുള്ള അരി കടത്തി; പ്രധാനാധ്യാപകനുള്‍പ്പെടെ 4 അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍.
ഇതു മൂലം ഒരുമാസം മുൻപ് സിമന്‍റ് വില 450നു മുകളിലായിരുന്നെങ്കില്‍ നിലവില്‍ ഇത് 350-380 നിരക്കിലേക്ക് താഴ്ന്നു. കമ്പി ഉള്‍പ്പെടെയുള്ള നിർമാണ സാമഗ്രികള്‍ക്കും വില കുറഞ്ഞിട്ടുണ്ട്. 118 രൂപയുണ്ടായിരുന്ന സ്റ്റീലിന് ഇപ്പോള്‍ 83 രൂപയാണ് വില. ഇതോടൊപ്പം സാനിട്ടറി, ഇലക്‌ട്രിക് ഐറ്റങ്ങള്‍ക്കും വിലയില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. വരുമാന വർധന ലക്ഷ്യമിട്ട് 420 രൂപയുണ്ടായിരുന്ന കെട്ടിടനിർമാണ പെർമിറ്റ് ഫീസ് 26,000 രൂപയായി ഉയർത്തിയതുമുതല്‍ കടുത്തപ്രതിഷേധമാണ് വിവിധ കോണുകളില്‍നിന്ന് ഉയർന്നത്. എന്നാല്‍ ഫീസ് നിരക്ക് കുറയ്ക്കാൻ സർക്കാർ തയാറായില്ല. ഈ ഇനത്തില്‍ വൻവരുമാനമാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നതെങ്കിലും നിലവില്‍ കനത്ത തിരിച്ചടിയാണുണ്ടായിരിക്കുന്നത്.
മെറ്റല്‍, മണല്‍, സിമന്‍റ് കട്ട,ടൈല്‍സ്, പെയിന്‍റ്, സാനിട്ടറി ഉപകരണങ്ങള്‍, ഹാർഡ് വെയർഉത്പന്നങ്ങള്‍, ഇലക‌്‌ട്രിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവയുടെ വില്‍പ്പന 20 ശതമാനംവരെ കുറഞ്ഞു. ഇതു വ്യാപാരികളെയും ദുരിതത്തിലാക്കിയിരിക്കുകയാണ്. ജില്ലയില്‍ മാത്രം കെട്ടിടനിർമാണ അനുബന്ധ മേഖലകളില്‍ അമ്പതിനായിരത്തോളം പേർ തൊഴില്‍ ചെയ്യുന്നുണ്ടെന്നാണ് കണക്ക്.
ഇടുക്കിയില്‍നിന്ന് ആയിരത്തോളം തൊഴിലാളികള്‍ ലക്ഷദ്വീപില്‍ പോയി ജോലി ചെയ്യുന്നുണ്ട്. ഒരുവർഷമായി തൊഴിലാളികളുടെ ക്ഷേമപെൻഷനും മുടങ്ങിയിരിക്കുകയാണ്. നിർമാണ സാമഗ്രികളുടെ വിലവർധനയും ജില്ലയിലെ ഏഴു വില്ലേജുകളിലെ നിർമാണ നിരോധനവുമെല്ലാം ഈ മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.







