ഇടുക്കി ശാന്തൻപാറ ശങ്കരപാണ്ഡ്യമെട്ടിൽ വീട്ടമ്മ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ് വ്യക്തമാക്കി. സ്വകാര്യ സ്‌കൂൾ ഡ്രൈവറായ ജഗൻമോഹന്റെ ഭാര്യ ശാന്തിയാണ് മരിച്ചത്. സംഭവത്തിൽ ജഗൻമോഹന്റെ സഹോദരി ഭർത്താവായ രാമകൃഷ്ണൻ (50) നെ ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്തു.
ഈ മാസം 4-നാണ് ശാന്തി മരിച്ചത്. ജഗൻമോഹൻ വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് രാമകൃഷ്ണൻ വീട്ടിലെത്തിയിരുന്നു. ആണി വാങ്ങാനാണ് ഇയാൾ എത്തിയതെന്ന് പറയുന്നു. ശാന്തി ഈ വിവരം ജഗൻമോഹനെ ഫോണിൽ അറിയിച്ചു. താൻ തിരികെ വന്നതിന് ശേഷം ആണി കൊടുക്കാമെന്ന് ജഗൻമോഹൻ പറഞ്ഞിരുന്നു. ജഗൻമോഹൻ വീട്ടിലെത്തിയപ്പോൾ ശാന്തിയെ നിലത്ത് വീണുകിടക്കുന്ന നിലയിൽ കണ്ടു. ശാന്തി തനിക്ക് ചായ നൽകിയതിന് ശേഷം കുഴഞ്ഞുവീണതാണെന്ന് രാമകൃഷ്ണൻ പറഞ്ഞതായി പൊലീസ് അറിയിച്ചു.
തുടർന്ന് ഇരുവരും ചേർന്ന് ശാന്തിയെ പൂപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിശോധനയിൽ മരണം സ്ഥിരീകരിച്ചു. തുടർന്ന് ശാന്തൻപാറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് കേസിൽ നിർണായകമായത്. ശാന്തിയുടെ കഴുത്തിൽ അസ്വാഭാവികമായ അടയാളങ്ങൾ കണ്ടെത്തിയ ഡോക്ടർമാർ, ശ്വാസംമുട്ടിയാണ് മരണമെന്നു സ്ഥിരീകരിച്ചു.
രാമകൃഷ്ണനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ശാന്തിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ശാന്തിയുടെ സ്വഭാവത്തെക്കുറിച്ചുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതിയുടെ മൊഴി. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്നും പ്രതിയുടെ മൊഴിയിലെ വാസ്തവവും പൊലീസ് പരിശോധിക്കുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച തോർത്ത് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.





