
സംസ്ഥാനത്ത് കോടതിയിലെത്തുന്ന പോക്സോ കേസുകൾ ഒത്തു തീർപ്പാക്കാൻ പബ്ലിക് പ്രോസിക്യൂട്ടർമാർ ഇടനിലക്കാരാകുന്നുവെന്ന് ഇൻ്റലിജൻസ്. ഗുരുതരമായ ഈ കണ്ടെത്തൽ ഡിജിപി വിളിച്ച എഡിജിപി തല യോഗം വിശദമായി ചർച്ച ചെയ്തു. കോടതിയുടെ പരിഗണനയിലിരിക്കുന്ന ഓരോ കേസും പരിശോധിക്കാൻ സംസ്ഥാന പൊലീസ് മേധാവി ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് നിർദ്ദേശം നൽകി.
നെയ്യാറ്റിൻകര പോക്സോ കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടർ ഒത്തു തീർപ്പിന് 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്ന ഇരയുടെ പരാതിയിൽ നിന്നാണ് ഇൻ്റലിജൻസ് അന്വേഷണം തുടങ്ങിയത്. ഓരോ ജില്ലയിലും പോക്സോ കേസുകള്‍ ഒത്തു തീർക്കുന്നതിൻ്റെ എണ്ണം കൂടുകയാണെന്നാണ് ഗൗരവമേറിയ കണ്ടെത്തൽ. പല കേസിലും അട്ടിമറി വരെ നടക്കുന്നുവെന്നും കണ്ടെത്തലുണ്ട്. പബ്ലിക് പ്രോസിക്യൂട്ടർമാർ ഇടനിലക്കാരെ വെച്ച് ഇരയെ സ്വാധീനിച്ച് ഒത്തുതീർപ്പുണ്ടാക്കുവെന്നാണ് കണ്ടെത്തൽ.
മൊഴി മാറ്റുന്നതിലൂടെയാണ് പല കേസുകളും തള്ളുന്നതും പ്രതികള്‍ രക്ഷപ്പെടുന്നതും. ഗുരുതരമായ ഈ കണ്ടെത്തൽ എഡിജിപിതല യോഗം വിശദമായി ചർച്ച ചെയ്തു. പോക്സോ കേസിൽ ഒത്തുതീർപ്പിന് വ്യവസ്ഥയില്ലെന്നിരിക്കെ കേസുകള്‍ അട്ടിമറിക്കപ്പെടുന്ന ഗുരുതരമായ സാഹചര്യമാണ് യോഗം വിലയിരുത്തിയത്. ഈ സാഹചര്യത്തിൽ എല്ലാ ജില്ലകളിലെയും കോടതികളിലെത്തിയ കേസുകള്‍ വിശദമായി പരിശോധിക്കാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് ഡിജിപി നിർദ്ദേശം നൽകി.
ഡിഐജിമാർ ഓരോ കേസുകളും പ്രത്യേകം പഠിക്കണമെന്നും കോടതിയിലെ കേസുകള്‍ നിരീക്ഷിക്കാനും സാക്ഷികളെയും ഇരകളെയും സഹായിക്കാൻ പ്രത്യേകം പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കാൻ ഡിജിപി നിർദ്ദേശം നൽകി. എല്ലാ ജില്ലാ പൊലീസ് മേധാവിമാരോടും പോക്സോ കേസുകളുടെ വിശദമായ വിവരങ്ങള്‍ കോടതിയിൽ നിന്നും ശേഖരിച്ച് നൽകാനും ക്രമസമാധാനചുമലയുള്ള എഡിജിപി നിർദ്ദേശിച്ചിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.






