
ഇടുക്കി: മൂവാറ്റുപുഴയില്‍ 'മറിയക്കുട്ടി മോഡൽ' സമരവുമായി ആശാ പ്രവർത്തകർ. തെരുവില്‍ ഭിക്ഷ യാചിച്ചുകൊണ്ടുള്ള സമരവുമായാണ് മൂവാറ്റുപുഴ താലൂക്കിലെ ആശാ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്. മൂന്നുമാസമായി ഓണറേറിയവും ഇൻസെൻറിവൂം ലഭിക്കുന്നില്ലെന്നും ആത്മഹത്യയുടെ വക്കിലാണെന്നും ആശാ പ്രവർത്തകർ പറഞ്ഞു. ക്രിസ്തുമസിന് പോലും സഹായം ലഭിച്ചില്ല. ജോലി ചെയ്തതിന് ശമ്പളം തരാൻ സർക്കാർ തയ്യാറാകണമെന്നും മുന്‍കൂറായി ശമ്പളം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. പ്ലക്കാര്‍ഡുകളേന്തിയുള്ള പ്രതിഷേധത്തിനൊപ്പമാണ് ബക്കറ്റ് പിരിവുമായി ആശാ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.
Also Read: കിടിലൻ കോഴ്സ്, ജോലി ഉറപ്പ്!; പരസ്യത്തിൽ വീണു, പക്ഷേ എല്ലാം വ്യാജം, 1.5 കോടി തട്ടിയെന്ന് പരാതി, കേസ്.
വഴിയാത്രക്കാരില്‍നിന്നും വാഹന യാത്രക്കാരില്‍നിന്നും സംഭാവന തേടിയാണ് സമരം ചെയ്യുന്നത്. നൂറിലധികം ആശാ പ്രവര്‍ത്തകരാണ് വേറിട്ട സമരവുമായി തെരുവിലിറങ്ങിയത്. സര്‍ക്കാര്‍ നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ തുടര്‍ സമരവുമായി മുന്നോട്ടുപോകാനാണ് ആശാ പ്രവര്‍ത്തകരുടെ തീരുമാനം. പ്രതിഷേധിച്ചാല്‍ മാത്രമാണ് തുക ലഭിക്കുന്നതെന്നും മരണം വരെയും സമരം ചെയ്യാനാണ് തീരുമാനമെന്നും കണ്ണീരോടെ ആശാ പ്രവര്‍ത്തകര്‍ പറഞ്ഞു. ആശാ പ്രവര്‍ത്തകരുടെ ആവശ്യം ന്യായമാണെന്നും ജോലി ചെയ്തതിന് ശമ്പളം നല്‍കണമെന്നുമാണ് പ്രതിഷേധക്കാര്‍ക്ക് അനുകൂലമായി നാട്ടുകാരുടെ പ്രതികരണം. പെന്‍ഷന്‍ മുടുങ്ങിയതിനെതുടര്‍ന്ന് പിച്ചച്ചട്ടിയുമായി തെരുവില്‍ ഭിക്ഷയാചിച്ചുകൊണ്ട് മറിയക്കുട്ടി സമരം ചെയ്തത് നേരത്തെ ചര്‍ച്ചയായിരുന്നു.
മാസപ്പടിയിൽ നിന്നല്ല ജനങ്ങളുടെ നികുതിയിൽ നിന്നാണ് പെൻഷൻ ചോദിക്കുന്നതെന്ന് ക്ഷേമ പെൻഷൻ മുടങ്ങിയതിനെതിരെ പ്രതിഷേധിച്ച മറിയക്കുട്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സമരത്തിന് പിന്നാലെ കോണ്‍ഗ്രസിന്‍റെയും ബിജെപിയുടെയും പരിപാടിയില്‍ പങ്കെടുത്ത മറിയക്കുട്ടിയ്ക്കെതിരെ സിപിഎം വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ പിണറായി വിജയന്റേതല്ലാതെ എല്ലാ പാർട്ടികളുടെയും പരിപാടികളിലും പങ്കെടുക്കുമെന്നാണ് മറിയക്കുട്ടിയുടെ പ്രതികരണം. ഇക്കാര്യം ആദ്യം മുതൽ തന്നെ പറഞ്ഞിരുന്നുവെന്ന് മറിയക്കുട്ടി പറഞ്ഞു. കോൺഗ്രസ് വിളിച്ചാലും ബിജെപി വിളിച്ചാലും മുസ്ലിംലീഗ് വിളിച്ചാലും പോകുമെന്നും മറിയക്കുട്ടി വിശദീകരിച്ചിരുന്നു.






