
പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് റോഡില്‍ കസേരയിട്ട് സമരം ചെയ്ത പൊന്നമ്മ(90) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിനായിരുന്നു അന്ത്യം.
അഞ്ച് മാസമായി പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് മരുന്നും വീട്ടുസാധനങ്ങളും വാങ്ങാന്‍ കഴിയാതെ വന്നതോടെ കഴിഞ്ഞ ഫെബ്രുവരി എട്ടിനായിരുന്നു പൊന്നമ്മ സമരം ചെയ്തത്. ഇടുക്കി വണ്ടിപ്പെരിയാറില്‍ റോഡില്‍ കസേരയിട്ടാണ് പൊന്നമ്മ പ്രതിഷേധിച്ചത്. തുടർന്ന് പോലീസെത്തി അനുനയിപ്പിച്ചാണ് അന്ന് ഇവരെ റോഡില്‍ നിന്ന് മാറ്റിയത്.
Also Read: കോതമംഗലത്ത് ബൈക്ക് ലോറിയുടെ പിന്നിൽ ഇടിച്ചുകയറി, 2 യുവാക്കൾക്ക് ദാരുണാന്ത്യം
മസ്റ്ററിങ് പൂര്‍ത്തായാക്കാതിരുന്നതും ആനുകൂല്യങ്ങള്‍ കിട്ടുന്നതിന് തടസമായിരുന്നു. പൊന്നമ്മ നിത്യരോഗിയാണ്. ഇത്രയും അവശതയിലുള്ള ആളുടെ വീട്ടിലെത്തി മസ്റ്ററിങ് നടപടി പൂര്‍ത്തിയാക്കണമെന്നും അന്ന് ആവശ്യമുയര്‍ന്നിരുന്നു.
പിന്നീട് മസ്റ്ററിങ് പൂർത്തിയാക്കിയെങ്കിലും വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാത്തത് പെൻഷൻ കിട്ടാൻ തടസ്സമായിരുന്നു. വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയതിനെ തുടർന്ന് ഒരു മാസത്തെ പെൻഷൻ കിട്ടി. രണ്ട് മാസത്തെ പെൻഷൻ കോൺഗ്രസും നൽകി. ആറ് മാസത്തെ പെൻഷൻ കിട്ടാൻ ബാക്കിയുണ്ടായിരുന്നു.





