
ഇടുക്കിയിൽ വീട് നിർമാണത്തിനെന്ന പേരിൽ പാസെടുത്ത് വൻ തോതിൽ മണ്ണ് ഖനനവും പാടം നികത്തലും നടത്തുന്നതിന് ഒത്താശ ചെയ്ത എസ്ഐയെ പിരിച്ചുവിട്ടു. ഡിവൈഎസ്പിയുടെ അപ്രതീക്ഷിത പരിശോധനയിലാണ് നേരിട്ടെത്തി മണ്ണ് മാഫിയ നിയന്ത്രിക്കുന്ന എസ്ഐയുടെ 'കൃത്യനിര്‍വഹണം' കണ്ടെത്തിയത്. മണ്ണ്, മണല്‍ മാഫിയയുമായുള്ള ബന്ധം കണ്ടെത്തിയ കഞ്ഞിക്കുഴി സബ് ഇൻസ്‌പെക്ടറായിരുന്ന കെ എ അബിയെയാണ് എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാധിത്വ പിരിച്ചുവിട്ടത്.
Also Read: ഇന്നത്തെ ഏലയ്ക്ക ലേല വില വിവരം (03 - ഏപ്രിൽ - 2024)
അബി കരിമണ്ണൂർ എസ്എച്ച്‌ഒയുടെ ചുമതലയില്‍ ഇരിക്കെ 2023 ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് സംഭവം. കരിമണ്ണൂരില്‍ ഇയാളുടെ സഹോദരൻ ജമാലിന്റെ പേരിലുള്ള സ്ഥലത്ത് വീട് നിർമ്മിക്കാനായി മണ്ണെടുക്കാൻ പാസ് ലഭിച്ചിരുന്നു. ഇതിന്റെ മറവില്‍ വൻതോതില്‍ മണ്ണ് ഖനനം ചെയ്ത് വില്‍ക്കുകയും നെല്‍പാടമടക്കം നികത്താൻ ഉപയോഗിക്കുകയും ചെയ്തു. കുന്നിടിച്ച് മണ്ണ് വില്‍പ്പന നടത്തിയ കേസില്‍ ഉടമയ്ക്ക് മൈനിങ് ആന്റ് ജിയോളജി വകുപ്പ് 16 ലക്ഷം പിഴയിട്ടിരുന്നു. മണ്ണ് നീക്കം ചെയ്യാൻ ഉപയോഗിച്ച ടിപ്പർ ലോറികളും ജെസിബിയും അബിയുടെ ഉടമസ്ഥതയിലുള്ളവയായിരുന്നു.
ഡിവൈഎസ്പിയുടെ മിന്നൽ പരിശോധനയിൽ കുടുങ്ങി
തൊടുപുഴ ഡിവൈഎസ്പിയായിരുന്ന എം ആർ മധുബാബുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഏപ്രില്‍ മാസത്തിലാണ് ലോക്കല്‍ പൊലീസിനെ പോലും അറിയിക്കാതെ നേരിട്ടെത്തി കേസ് പിടികൂടിയത്. പിന്നാലെ നടത്തിയ പരിശോധനയില്‍ ഡ്രൈവർമാർ നിരന്തരം അബിയുമായി ബന്ധപ്പെട്ടിരുന്നതായും ഇയാള്‍ സ്ഥലത്ത് പതിവായി എത്തിയിരുന്നതായും വിവരം ലഭിച്ചു. ഇതോടെ ഇയാളെ ജില്ലാ പൊലീസ് മേധാവി അടിമാലിയിലേക്കും പിന്നീട് കഞ്ഞിക്കുഴിക്കും സ്ഥലം മാറ്റി. പിന്നാലെ ഇടുക്കി ഡിസിആർബി ഡിവൈഎസ്പിക്ക് അന്വേഷണ ചുമതല കൈമാറി. ഇദ്ദേഹം സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
വിശദീകരണം തൃപ്തികരമല്ലന്ന് കണ്ടെത്തി
പിരിച്ചുവിടാതിരിക്കാനായി കഴിഞ്ഞ ഒക്ടോബറില്‍ അബിയിൽ നിന്ന് വിശദീകരണം തേടിയിരുന്നു. മറുപടി തൃപ്തികരമല്ലെന്ന് കണ്ടെത്തിയാണ് നിലവിലെ ഉത്തരവ്. 30 വർഷത്തെ അബിയുടെ സർവീസ് കാലയളവില്‍ തൊടുപുഴ കേന്ദ്രീകരിച്ചാണ് അധികവും ജോലി ചെയ്തതെന്നും ഈ സമയത്തെല്ലാം മണല്‍ മാഫിയയുമാ ബന്ധം പുലർത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.