
കൊക്കോയ്ക്ക് അപ്രതീക്ഷിതമായി ലഭിച്ച വിലവർധനയില്‍ പ്രതീക്ഷയർപ്പിച്ച് കർഷകർ. ചരിത്രത്തില്‍ ആദ്യമായി ഉണക്ക കൊക്കോയുടെ വില 800 രൂപയും കടന്നു. ഈസ്റ്ററിനു മുന്പ് 750 രൂപയില്‍എത്തിയിരുന്നു. ഈസ്റ്ററിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ വിപണി അവധിയായിരുന്നതിനാല്‍ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. എന്നാല്‍ അവധിക്കഴിഞ്ഞ് വിപണികള്‍ സജീവമായതോടെ കൊക്കോ വില വീണ്ടും ഉയർന്നത്. ഹൈറേഞ്ചിലാണ് ഉയർന്ന വില ലഭിച്ചത്.
Also Read: സംസ്ഥാനത്തെ ഇന്നത്തെ (03.04.2024) കാലാവസ്ഥ; ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്.
പച്ചയ്ക്ക് കിലോയ്ക്ക് 200-250 രൂപവരെയായി. സംസ്ഥാനത്ത് കൊക്കോ ഉത്പാദനത്തില്‍ മുൻപന്തിയില്‍ നില്‍ക്കുന്ന ജില്ലകളിലൊന്നാണ് ഇടുക്കി. ഹൈറേഞ്ച് മേഖലയില്‍ ഉത്പാദിപ്പിക്കുന്ന കൊക്കോയ്ക്ക് ഗുണമേൻമയും കൂടുതലാണ്. അതിനാല്‍ ചോക്ലേറ്റ് നിർമാണകമ്പനികള്‍ ഇവിടെനിന്നും കൊക്കോ സംഭരിക്കാൻ കൂടുതല്‍ താത്പര്യം കാണിക്കുന്നുണ്ട്.
അതേസമയം വിലവർധന കർഷകർക്ക് കാര്യമായ പ്രയോജനം ചെയ്യപ്പെടാത്ത സാഹചര്യമാണ്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഫെബ്രുവരി, മാർച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഉത്പാദനം ഏറ്റവും താഴ്ന്ന നിലയിലെത്തിയ വർഷമാണിത്. മുൻവർഷങ്ങളെ അപേക്ഷിച്ച് വേനല്‍മഴയിലുണ്ടായ കുറവാണ് ഉത്പാദനം കുറയാൻ കാരണം. കടുത്ത ചൂടില്‍ പൂവിരിയുന്നത് പൊഴിഞ്ഞുപോകുകയാണ്.
ആഗോളവിപണിയില്‍ ആവശ്യത്തിനനുസരിച്ച് കൊക്കോ ലഭിക്കാത്തതാണ് വില കുതിച്ചുയരാൻ കാരണം. അതേസമയം കൊക്കോ വിലയിലെ വർധന ചോക്ലേറ്റ് വിലയും വർധിക്കാനുള്ള സാധ്യയേറുകയാണ്. 2018നു ശേഷം വേനല്‍മഴ ഏറ്റവും കുറഞ്ഞവർഷമാണിത്. ഇതു കാർഷിക മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. കൊക്കോയ്ക്കു പുറമെ ജാതി, റന്പുട്ടാൻ, പച്ചക്കറി, വാഴ തുടങ്ങിയ കൃഷികളും കടുത്ത ചൂടില്‍ ഉണങ്ങികരിയുകയാണ്.
കിണറുകളിലും കുളങ്ങളിലും വെള്ളം വറ്റിത്തുടങ്ങിയതോടെ ജലസേചന സാധ്യതയും കുറയുകയാണ്. ഇതു കാർഷിക മേഖലയ്ക്ക് കനത്ത തിരിച്ചടിയായി. അതേ സമയം ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ഇന്നലെ നേരിയതോതില്‍ വേനല്‍മഴ ലഭിച്ചത് ആശ്വാസമായിട്ടുണ്ട്.