
ചാരിറ്റി സംഘടനയുടെ പേരില്‍ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസില്‍ രണ്ടു സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ പേരൂർ 101 കവല സ്വദേശിനി ശങ്കരാമലയില്‍ മേരി കുഞ്ഞുമോൻ (63), അയ്മനം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി നെടുങ്കണ്ടം ചേമ്പളം കൗന്തി സ്വദേശിനി കിഴക്കേകൊഴുവനാല്‍ ജെസി (54) എന്നിവരാണ് പിടിയിലായത്.
പേരൂർ സ്വദേശിനികളായ വീട്ടമ്മമാരെ സമീപിച്ച് എറണാകുളത്തുള്ള ഒരു ചാരിറ്റി സംഘടന മുഖാന്തരം വിദേശത്തുനിന്ന് തങ്ങള്‍ക്ക് പണം ലഭിക്കുമെന്നും ഇതിലേക്ക് ടാക്സായും സർവീസ്ചാർജായും പണം അടയ്ക്കുന്നതിന് പൈസ തന്നാല്‍ ഇവർക്ക് ലക്ഷക്കണക്കിന് രൂപ കമ്മീഷൻ തരാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ഇതിനായി ഇവരില്‍നിന്ന് പലതവണകളായി, പലകാരണങ്ങള്‍ പറഞ്ഞ് ഒരു കോടിയില്‍പരം രൂപ തട്ടിയെടുക്കുകയായിരുന്നു.
ഇവർ പണം തിരികെ നല്‍കാതെ കബളിപ്പിച്ചതിനെ തുടർന്ന് വീട്ടമ്മമാർ പോലീസില്‍ പരാതി നല്‍കി. തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ അന്വേഷണത്തില്‍ ഇവരുടെ അക്കൗണ്ടുകളിലേക്ക് പണം എത്തിയതായി കണ്ടെത്തി. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഒ. ഷോജോ വർഗീസ്, എസ്.ഐമാരായ ജയപ്രസാദ്, സിനില്‍, എ.എസ്.ഐ സജി, സി.പി.ഓമാരായ സുമിത, ലിഖിത എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയതായും പോലീസ് അറിയിച്ചു.




