
എല്ലാ മാസവും ഏഴാ തീയതിക്കു മുമ്പ് ശമ്പളം നൽകുമെന്ന ഉറപ്പുകൾ ലംഘിക്കപ്പെട്ട സാഹചര്യത്തിൽ കരാർ കമ്പനിക്കെതിരെ നാളെ മുതൽ പ്രതിഷേധം തുടങ്ങുമെന്ന് 108 ആംബുലൻസ് ജീവനക്കാർ അറിയിച്ചു. ഒരു ആശുപത്രിയിൽ നിന്നും മറ്റൊരു ആശുപത്രിയിലേക്കുള്ള (ഐ.എഫ്.ടി)കേസുകൾ എടുക്കാതെയാണ് പ്രതിഷേധമാരംഭിക്കുന്നത്. എന്നാൽ അടിയന്തിര സർവ്വീസുകളായ റോഡപകടങ്ങളിൽ പരിക്കേൽക്കുന്നവർക്കും, വീടുകളിലെ രോഗികൾക്കും കുട്ടികൾക്കും സേവനം നൽകിക്കൊണ്ടായിരിക്കും പരോക്ഷസമരം നടത്തുന്നത്.
2019 മുതലാണ് എല്ലാ ജില്ലാകളിലും കനിവ് 108 ആംബുലൻസ് പദ്ധതിയുടെ പ്രവർത്തനം ആരംഭിക്കുന്നത്. പദ്ധതിയുടെ നടത്തിപ്പ് ചുമതല ഹൈദ്രാബാദ് ആസ്ഥാനമായ ഇ.എം.ആർ.ഐ ഗ്രീൻ ഹെൽത്ത് സർവ്വീസ് എന്ന കമ്പനിക്കാണ്. 2019ൽ സർവ്വീസ് ആരംഭിച്ചത് മുതൽ ജീവനക്കാർക്ക് ശമ്പളം നൽകുന്നതിന് ഒരു കൃത്യമായ തീയതി നിശ്ചയിച്ചിട്ടുണ്ടായിരുന്നില്ല.
2021 തുടക്കത്തിൽ ജീവനക്കാരുടെ യൂണിയന്റെ സമ്മർദ്ദ ഫലമായി എല്ലാ മാസവും ഏഴാം തീയതി ശമ്പളം വിതരണം ചെയ്യാൻ തുടങ്ങി. എന്നാൽ കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ നൽകാത്ത സാഹചര്യത്തിലാണ് ശമ്പളം ലഭിക്കുന്നത് വരെ പരോഷമായ സമരമാരംഭിക്കുന്നതെന്ന് യൂണിയൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഞ്ചുതെങ്ങ് സുരേന്ദ്രനും ജനറൽ സെക്രട്ടറി സുബിനും അറിയിച്ചത്.