
മനുഷ്യവിസർജ്യം നിറഞ്ഞ ആമയിഴഞ്ചാൻ തോട്ടില്‍ മാലിന്യം വാരാനിറങ്ങാൻ മാരായമുട്ടം സ്വദേശി ജോയിയെ പ്രേരിപ്പിച്ചത് കൂലിയായി കിട്ടുന്ന 1500 രൂപ. നല്ല വേതനം ലഭിക്കുമെന്നു കരുതിയാണ് മാലിന്യം വാരാനിറങ്ങിയത് . അമ്മയോടൊപ്പം ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടത്തില്‍ ജീവിക്കുന്ന ജോയിയെ ആമയിഴഞ്ചാൻ തോടിലെ മാലിന്യം വൃത്തിയാക്കുന്നതിനിടെ ഇന്നലെ രാവിലെ 11 മണിക്കാണ് കാണാതായത്.
'രാവിലെ 6 മണിക്കാണ് ജോലിക്ക് പോകുന്നത്. 5 മണിയാകുമ്പോള്‍ തിരിച്ചുവരേണ്ടതാണ്. എന്തു ജോലിക്ക് വിളിച്ചാലും പോകും. വിശ്രമമില്ലാതെ ജോലി ചെയ്യും. ഒരു ജോലിയുമില്ലെങ്കില്‍ ആക്രിയെങ്കിലും പെറുക്കാൻ പോകും. ഒരിക്കലും വെറുതെ ഇരിക്കില്ല' അമ്മ മെർഹി പറയുന്നു.
കാടുപോലുള്ള പറമ്പിലെ വീട്ടില്‍ ഒരു ചെറിയഹാളും മുറിയും അടുക്കളയും മാത്രം . റോഡില്‍നിന്ന് മൂന്നാള്‍ പൊക്കത്തിലുള്ള ഭൂമിയിലാണ് വീട്. ദുർഘടമായ വഴിയിലൂടെ സഞ്ചരിച്ചാലേ വീട്ടിലെത്തൂ. വർഷങ്ങളായി ഈ വീട്ടിലാണ് ജോയി താമസം. വടകര മലഞ്ചരിവ് വീട്ടില്‍ പരേതനായ നേശമണിയുടെയും മെല്‍ഹിയുടെയും മകനാണ് ജോയി. സഹോദരിമാരും സഹോദരനും പ്രത്യേകമാണ് താമസിക്കുന്നത് .
ജോയിക്കു വേണ്ടിയുള്ള രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയത് പല ഘടകങ്ങളാണ്. തുരങ്ക സമാനമായ ഭാഗത്തു ടണ്‍ കണക്കിനു മാലിന്യം അടിഞ്ഞിരുന്നു. വെള്ളം കുറവായതിനാല്‍ സ്കൂബ ഡൈവിങ് സംഘത്തിനു മുങ്ങി പരിശോധിക്കാൻ കഴിയുമായിരുന്നില്ല. 8 അംഗ സംഘം സർവസന്നാഹങ്ങളുമായി തോട്ടിലിറങ്ങി ടണലിലേക്കു നീന്തിയെങ്കിലും അടിയില്‍ കെട്ടിക്കിടന്ന മാലിന്യം തിരച്ചിലിനു തടസ്സമായി.