
ദേശീയപാതയിൽ കുട്ടിക്കാനം കടുവാപ്പാറയിൽ കാർ കൊക്കെയിലേക്ക് മറിഞ്ഞു. അപകടത്തിൽ കോട്ടയം സ്വദേശികളായ ദമ്പതികൾക്ക് പരിക്കേറ്റു. കോട്ടയം വെള്ളൂർ പുത്തൻപുരയ്ക്കൽ രാജേഷ് പി രവീന്ദ്രൻ (42), ഭാര്യ സജീഷ (39) എന്നിവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇരുന്നൂറടിയോളം താഴ്ച്ചയിൽ കുടുങ്ങിക്കിടന്ന ഇവരെ പീരുമേട്ടിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തി വടം ഉപയോഗിച്ചാണ് റോഡിൽ എത്തിച്ചത്. വാഹനം പാറക്കെട്ടിൽ തങ്ങി നിന്നതിനാൽ ഇവർക്ക് കാര്യമായ പരിക്കേറ്റിട്ടില്ല. കനത്ത മഴയ്ക്കിടയിലാണ് അപകടം. കുട്ടിക്കാനത്ത് നിന്ന് കോട്ടയത്തേക്ക് മടങ്ങുകയായിരുന്നു രാജേഷും സജീഷയും.
കഴിഞ്ഞ മെയ് 9ന് രണ്ടുപേരുടെ മരണത്തിനിടയാക്കിയ അപകടം നടന്ന അതെ സ്ഥലത്ത് തന്നെയാണ് കാർ മറിഞ്ഞത്. അന്ന് 600 അടി താഴ്ചയിലേക്കാണ് കാർ പതിച്ചത്. അപകടം തുടർക്കഥയായ ഇവിടെ യാതൊരുവിധ അപകട മുന്നറിയിപ്പുകളോ,സുരക്ഷാ സംവിധാനങ്ങളൊ ദേശീയപാത വിഭാഗം ഏർപ്പെടുത്തുന്നില്ല എന്നാക്ഷേപം ഉയരുന്നുണ്ട്.