
നഗരത്തിലും പരിസരത്തുമായി പോലീസും എക്സൈസും നടത്തിയ പരിശോധനയില്‍ 5.6 കിലോ കഞ്ചാവ് പിടികൂടി. തൊടുപുഴ നഗരത്തില്‍ നടത്തിയ പോലീസ് പരിശോധനയില്‍ രണ്ട് കിലോ കഞ്ചാവ് പിടികൂടി. എസ്പിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് തൊടുപുഴ മങ്ങാട്ടുകവല നാലുവരി പാതയില്‍ പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് തൊടുപുഴ ആനക്കൂട് സ്വദേശി പള്ളിപ്പാട്ട് ശ്രീകുമാർ(44) രണ്ട് കിലോ കഞ്ചാവുമായി കസ്റ്റഡിയിലായത്.
ഓട്ടോയിലെത്തിയ പ്രതി റോഡില്‍ പോലീസിന്‍റെ പരിശോധന കണ്ടതോടെ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടുകയായിരുന്നു. ഡ്രൈവർസീറ്റിനടിയില്‍ ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു കഞ്ചാവ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. കാളിയാർ സിഐ എച്ച്.എല്‍. ഹണി, എസ്‌ഐ പി.കെ. സലീം, എസ്‌സിപിഒ അബ്ദുള്‍ ഗഫൂർ, സിപിഒ അമല്‍, വനിത സിപിഒ താഹിറ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
ഇടവെട്ടി നടയം ഭാഗത്ത് പൈനാപ്പിള്‍ തോട്ടത്തിനോടു ചേർന്നുള്ള തൊണ്ടില്‍ ഒളിപ്പിച്ചുവെച്ച നിലയിലാണ് 3.6 കിലോ കഞ്ചാവ് എക്സൈസ് കണ്ടെത്തിയത്. പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കി. തൊടുപുഴ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സുനില്‍ ആന്‍റോയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. റെയ്ഡില്‍ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർമാരായ എ.പി. പ്രവീണ്‍കുമാർ, ഒ.എച്ച്. മൻസൂർ, പ്രിവന്‍റീവ് ഓഫീസർ പി.കെ. ഷിജു, വനിതാ സിവില്‍ എക്സൈസ് ഓഫീസർ ടി.എ. സുമീന, ഡ്രൈവർ എ.കെ. വിനോദ് എന്നിവർ പങ്കെടുത്തു.