
ചിന്നക്കനാൽ പഞ്ചായത്ത് സെക്രട്ടറിയെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്‌തു. ചിന്നക്കനാലിൽ റവന്യു വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയ കെട്ടിടങ്ങൾക്ക് സെക്രട്ടറി പ്രവർത്തനാനുമതി നൽകിയിരുന്നു. ഇതിനേത്തുടർന്നാണ് നടപടി. നിയമ ലംഘനം കണ്ടെത്തിയതിനെ തുടർന്ന് ഇടുക്കി ജില്ലയിലെ 57 കെട്ടിടങ്ങൾക്കാണ് റവന്യു വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയത്.
നടപടി നേരിട്ട കെട്ടിടങ്ങളിൽ യാതൊരുവിധ പ്രവർത്തനങ്ങളും അനുവദിക്കരുതെന്ന് ഹൈക്കോടതി വിധിയുമുണ്ടായി. ഇതിൽ ഉൾപ്പെട്ട 7 കെട്ടിടങ്ങൾക്കാണ് പഞ്ചായത്ത് സെക്രട്ടറി മധുസൂധനൻ ഉണ്ണിത്താൻ വീണ്ടും പ്രവർത്തനാനുമതി നൽകിയത്. സംഭവത്തിൽ തദ്ദേശ സ്വയം ഭരണ പ്രിൻസിപ്പൽ ഡയറക്ടർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടുകയും വിജിലൻസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കുകയുമായിരുന്നു. ഹൈക്കോടതി വിധിയെപ്പറ്റി അറിവില്ലായിരുന്നുവെന്നാണ് സെക്രട്ടറി ഈ വിഷയത്തിൽ നൽകിയ വിശദീകരണം. എന്നാൽ ഈ കെട്ടിടങ്ങൾക്ക് മെമ്മോ നൽകിയതും ഇതേ സെക്രട്ടറിയാണെന്നതാണ് വസ്‌തുത.