
എൻസിപിയിലെ മന്ത്രിമാറ്റം സംബന്ധിച്ച് ശരദ് പവാറുമായുള്ള കൂടിക്കാഴ്ച പൂർത്തിയായി. ശരദ് പവാറിന്റെ വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രകാശ് കാരാട്ടും പങ്കെടുത്തു. മന്ത്രിമാറ്റം ചർച്ചയായില്ലെന്നും നാളെ ചർച്ച ചെയ്യുമെന്നും തോമസ് കെ തോമസ് പറഞ്ഞു. പ്രകാശ് കാരാട്ടും ശരത് പാവാറും തമ്മിൽ നടത്തിയ ചർച്ചയിൽ താൻ പങ്കെടുത്തില്ലെന്നും നാളെ നേതാക്കൾ വീണ്ടും കൂടികാഴ്ച നടത്തുമെന്നും തോമസ് കെ തോമസ് പറഞ്ഞു.
പാർട്ടി കാര്യങ്ങൾ സംസാരിച്ചുവെന്നും തുടർ ചർച്ചകൾ ഉണ്ടാകുമെന്നും തോമസ് കെ തോമസ് പറഞ്ഞു. തന്റെ കാര്യങ്ങൾ ശാരദ് പാവാറിനെ ധരിപ്പിച്ചു. അനുകൂല പ്രതികരണമാണ് ലഭിച്ചത്. മന്ത്രി സ്ഥാനം കിട്ടാൻ നോക്കി നടക്കുന്ന ആളല്ല താനെന്ന് തോമസ് കെ തോമസ് പറഞ്ഞു. വല്ലാത്ത അവസ്ഥയിൽ ആയത് കൊണ്ട് ഒരുപാട് നാളായി മാനസികമായി ബുദ്ധിമുട്ടിക്കുന്നത് കൊണ്ടാണ് പാവാറിനെ കാണാൻ വന്നതെന്നും പരിഹാരം വേണം ഇങ്ങനെ മുന്നോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ ഒരു ടെൻഷനുമായി മുന്നോട്ട് പോകാൻ ആകില്ല ഒരു തീരുമാനം ഉണ്ടാകണം എന്ന് പവാറിനെ അറിയിച്ചെന്ന് തോമസ് കെ തോമസ് പറഞ്ഞു.
കടുത്ത അതൃപ്തിയിലായിരുന്നു തോമസ് കെ തോമസ്. മന്ത്രി സ്ഥാനം സംബന്ധിച്ച ധാരണ പാലിക്കാത്തതിലുള്ള അതൃപ്തി ശരത് പവാറിനെ അറിയിച്ചിരുന്നു. ശശീന്ദ്രൻ നേതൃത്വത്തിനോട് വഴങ്ങുന്നില്ലെന്നും അടിയന്തരമായി പ്രശ്നത്തിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് ശശീന്ദ്രൻ മുഖവിലയ്ക്കെടുക്കുന്നില്ലെന്ന് പി.സി ചാക്കോ ശരദ് പവാറിനെ അറിയിച്ചിരുന്നു. എൻസിപി സംസ്ഥാനഘടകത്തിൽ തർക്കം രൂക്ഷമായിരിക്കെയാണ് ഇരുവരും ഡൽഹിയിലെത്തി ശരത് പവാറിനെ കണ്ടത്.