
ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് അസഭ്യവർഷവും നഗ്നതാ പ്രദർശനവും നടത്തിയ സംഭവത്തിൽ പൊതു സമൂഹത്തോട് മാപ്പ് പറഞ്ഞ് നടൻ വിനായകൻ. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു നടന്റെ മാപ്പ് പറച്ചിൽ. തന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനർജികൾക്കും പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നുവെന്നാണ് വിനായകൻ പറഞ്ഞത്.
"സിനിമ നടൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാൻ എനിക്ക് പറ്റുന്നില്ല. എന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനർജികൾക്കും പൊതുസമൂഹത്തോട്ഞാൻ മാപ്പ് ചോദിക്കുന്നു. ചർച്ചകൾ തുടരട്ടെ", എന്നാണ് വിനായകൻ പറഞ്ഞത്.
കഴിഞ്ഞ ദിവസമാണ് വിവാദങ്ങള്‍ക്ക് കാരണമായ വിനായകന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. ഒരു കെട്ടിടത്തിന്‍റെ ബാല്‍ക്കണിയില്‍ നിന്നും താഴേക്ക് നോക്കി അസഭ്യമായ ഭാഷയില്‍ സംസാരിക്കുകയും നഗ്നത പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന വിനായകനെ വീഡിയോയില്‍ ദൃശ്യമായിരുന്നു. അയല്‍വാസികളോടാണ് നടന്‍ മോശമായി പെരുമാറിയതെന്നാണ് വിവരം.
വീഡിയോ വൈറലായതിന് പിന്നാലെ പ്രചരിച്ച സ്ക്രീന്‍ ഷോട്ടുകള്‍ വിനായകന്‍ തന്നെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. അതേസമയം, നടനെതിരെ പരാതികള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്നാണ് കൊച്ചി പൊലീസ് അറിയിച്ചത്. വന്‍ വിമര്‍ശനമാണ് നടനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഇതാദ്യമായല്ല വിനായകന്‍ അസഭ്യവര്‍ഷം നടത്തുന്ന വീഡിയോകള്‍ പുറത്തുവരുന്നത്. ഇതിന്‍റെ പേരില്‍ പലപ്പോഴും നടന്‍ വിവാദങ്ങളില്‍ അകപ്പെടാറുമുണ്ട്.
അതേസമയം, തെക്ക് വടക്ക് എന്ന ചിത്രമാണ് മലയാളത്തില്‍ വിനായകന്‍റേതായി ഒടുവില്‍ റിലീസ് ചെയ്തത്. സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ജയിലര്‍ ആണ് തമിഴില്‍ നടന്‍റേതായി റിലീസ് ചെയ്തത്. രജനികാന്ത് നായകനായി എത്തിയ ചിത്രത്തിലെ വിനായകന്‍റെ വില്ലന്‍ വേഷം ഇന്ത്യയെമ്പാടും ശ്രദ്ധിക്കപ്പെട്ടിരുന്നു.