HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


നരഭോജി കടുവ: ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കടക്കം അവധി, പഞ്ചാരക്കൊല്ലിയിൽ 48 മണിക്കൂർ കർഫ്യൂ

രാധയുടെ ജീവനെടുത്ത നരഭോജി കടുവയെ കണ്ടെത്താനുള്ള പരിശ്രമം ഇന്നും തുടരും

പഞ്ചാരക്കൊല്ലിയിൽ രാധയുടെ ജീവനെടുത്ത നരഭോജി കടുവയെ കണ്ടെത്താനുള്ള പരിശ്രമം ഇന്നും തുടരും. ഞായറാഴ്ച രാത്രിയോടെ കടുവയെ വീണ്ടും കണ്ടെന്ന് നാട്ടുകാർ പറഞ്ഞതോടെ തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഞായറാഴ്ച വൈകീട്ട് 6.30 ഓടെ കേളകവലയിൽ പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി എസ് ദിലീപ് കുമാറിന്റെ തോട്ടത്തിന് അടുത്തായി കടുവയെ കണ്ടെന്നാണ് പ്രദേശവാസികൾ അറിയിച്ചത്. ഇതോടെ വനം വകുപ്പ് സ്ഥലത്തെത്തി പ്രദേശത്ത് തിരച്ചിൽ നടത്തുകയാണ്. കടുവ ഭീതി ശക്തമായതോടെ പഞ്ചാരക്കൊല്ലി മേഖലയിലെ  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുകയും 48 മണിക്കൂർ നേരത്തേക്ക് കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.


48 മണിക്കൂർ നേരത്തേക്ക് കൂടിയാണ് മേഖലയിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. മാനന്തവാടി നഗരസഭയിൽ പഞ്ചാരകൊല്ലി, മേലെ ചിറക്കര, പിലാക്കാവ് മൂന്നുറോഡ്, മണിയൻകുന്ന്, എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ നീട്ടിയത്. ബുധനാഴ്ച രാവിലെ 6 മണി വരെയാണ് നിയന്ത്രണം. കടുവ സ്പെഷ്യൽ ഓപറെക്ഷന്റെ ഭാഗമായാണ് നിയന്ത്രണമെന്ന് അധികൃതർ അറിയിച്ചു. മാനന്തവാടി നഗരസഭയിലെ  പഞ്ചാരക്കൊല്ലി,   പിലാക്കാവ്, ചിറക്കര,ഡിവിഷനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് അവധി. ഡിവിഷനുകളിലെ സ്കൂൾ, അങ്കണവാടി, മദ്രസ, ട്യൂഷൻ സെൻ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ പാടില്ല. കർഫ്യൂ പ്രഖ്യാപിച്ച ഡിവിഷനുകളിൽ നിന്നും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോയി പഠിക്കുന്ന വിദ്യാർത്ഥികൾ ജനുവരി 27, 28 തിയതികളിൽ സ്കൂളുകളിൽ ഹാജരാകേണ്ടതില്ലെന്നും അറിയിപ്പുണ്ട്. പി.എസ്.സി പരീക്ഷ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടക്കുന്ന പരീക്ഷകൾക്ക് അത്യാവശ്യമായി പോകണ്ടവർ  ഡിവിഷനിലെ കൗൺസിലറുമായി ബന്ധപ്പെട്ട് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യണമെന്നും അധികൃതർ അറിയിച്ചു.


അതേസമയം കടുവ കടിച്ചുകൊന്ന പഞ്ചാരക്കൊല്ലി സ്വദേശി രാധയുടെ വീട് സന്ദർശിക്കാനെത്തിയ വനംമന്ത്രി എ കെ ശശീന്ദ്രനെതിരെ ജനരോഷം ഇരമ്പി. രാധയുടെ വീട്ടിലേക്കുള്ള മന്ത്രിയുടെ യാത്ര, റോഡിൽ തടഞ്ഞ പ്രതിഷേധക്കാർ മന്ത്രിയെ കൂക്കിവിളിച്ചു. കഴിഞ്ഞ ദിവസം വേദിയിൽ പാട്ടുപാടിയ മന്ത്രിയോടുള്ള രോഷം കൂടിയാണ് പ്രതിഷേധക്കാർ കാട്ടിയത്. പ്രദേശവാസികൾ കുത്തിയിരുന്നും റോഡിൽ കിടന്നും പ്രതിഷേധിച്ചതോടെ മന്ത്രിയുടെ യാത്ര മണിക്കൂറുകളോളം തടസ്സപ്പെട്ടു. ഒടുവിൽ പൊലീസ് ആളുകളെ ബലം പ്രയോഗിച്ചു നീക്കിയതോടെയാണ് കൊല്ലപ്പെട്ട രാധയുടെ വീട്ടിലേക്ക് മന്ത്രിക്ക് കയറാനായത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.