
പകുതി വിലയ്ക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്ത കേസില്‍ പ്രതി പിടിയില്‍. ഇടുക്കി കുടയത്തൂർ സ്വദേശിയായ 26 കാരനായ അനന്തു കൃഷ്ണനാണ് പിടിയിലായത്. പലയിടങ്ങളില്‍ നിന്നായി 300 കോടിയാണ് പ്രതി തട്ടിയെടുത്തത്. തട്ടിപ്പിന് ഇരയായവരില്‍ കൂടുതലും സ്ത്രീകളാണ്. വിവിധ പദ്ധതികളുടെ പേര് പറഞ്ഞായിരുന്നു സംസ്ഥാനത്ത് ഉടനീളം വ്യാപക തട്ടിപ്പ് നടത്തിയത്. കേസിലെ മുഖ്യ സൂത്രധാരനാണ് ഇപ്പോള്‍ പിടിയിലായ അനന്തു കൃഷ്ണൻ. ഇയാള്‍ 2019-ല്‍ മറ്റൊരു സാമ്ബത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലാവുകയും ജാമ്യത്തിലിറങ്ങുകയും ചെയ്ത ശേഷമാണ് പുതിയ തട്ടിപ്പ് നടത്തിയത്. 1200 സ്ത്രീകളാണ് സമാന സംഭവത്തില്‍ ഇതിനകം പരാതിയുമായി പോലീസിനെ സമീപിച്ചത്.
വുമണ്‍ ഓണ്‍ വീല്‍സ് എന്ന പദ്ധതിയുടെ പേരിലായിരുന്നു ലക്ഷങ്ങളുടെ തട്ടിപ്പ്. വാഹനത്തിന്റെ പകുതി തുക അടച്ചാല്‍ സ്ത്രീകള്‍ക്ക് ടൂവീലറുകള്‍ പകുതി വിലക്ക് നല്‍കുമെന്നും ബാക്കി പണം കേന്ദ്രസർക്കാർ സഹായമായും വലിയ കമ്ബനികളുടേതടക്കം സി.എസ്.ആർ ഫണ്ടായി ലഭിക്കുമെന്നുമാണ് തെറ്റിദ്ധരിപ്പിച്ചിരുന്നത്. പണം അടച്ചാല്‍ 45 ദിവസത്തിനുള്ളില്‍ വാഹനം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ടൂവീലറുകള്‍ക്ക് പുറമേ തയ്യല്‍ മെഷീൻ, ലാപ്ടോപ്പ് തുടങ്ങിയവയും നല്‍കുമെന്ന് പറഞ്ഞ് സമാനമായ രീതിയില്‍ വൻ തട്ടിപ്പാണ് നടത്തിയത്. ഇവയുടെ വിതരണോത്ഘാടനത്തിനായി പല പ്രമുഖരേയും എത്തിച്ചും രാഷ്ട്രീയ നേതാക്കളെ പദ്ധതിയുടെ പിന്നണിക്കാരായി കാണിച്ചും വിശാസം പിടിച്ചുപറ്റിയാണ് തട്ടിപ്പ് നടത്തിയത്. ചെയിൻ രീതിയിലാണ് വ്യാപക തട്ടിപ്പ് നടത്തിയതെന്നാണ് വിവരം.