GOODWILL HYPERMART

ഷഹബാസ് കൊലപാതകം; കുറ്റാരോപിതനായ വിദ്യാർത്ഥി നഞ്ചക്ക് ഉപയോഗിക്കാൻ പഠിച്ചത് യൂട്യൂബ് നോക്കി

മുഹമ്മദ് ഷഹബാസ് കൊലപാതകത്തിൽ കുറ്റാരോപിതനായ വിദ്യാർത്ഥി നഞ്ചക്ക് ഉപയോഗിക്കാൻ പഠിച്ചത് യൂട്യൂബ് നോക്കിയെന്ന് പൊലീസ്

കോഴിക്കോട് താമരശ്ശേരിയിലെ മുഹമ്മദ് ഷഹബാസ് കൊലപാതകത്തിൽ കുറ്റാരോപിതനായ വിദ്യാർത്ഥി നഞ്ചക്ക് ഉപയോഗിക്കാൻ പഠിച്ചത് യൂട്യൂബ് നോക്കിയെന്ന് പൊലീസ്. ഫോണിൻ്റെ സെർച്ച് ഹിസ്റ്ററിയിൽ അതിൻ്റെ തെളിവുകൾ കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. നഞ്ചക്ക് കരാട്ടെ പരിശീലനം നടത്തുന്ന ഇളയ സഹോദരന്റേതാണ്. കുറ്റാരോപിതനായ വിദ്യാർത്ഥിയുടെ പിതാവിന്റേതല്ലെന്നും പൊലീസ് വ്യക്തമാക്കി.


അതേസമയം ഷഹബാസ് കൊലപാതകത്തിൽ മെറ്റയിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിയിലാണ് അന്വേഷണസംഘം. ഇന്നലെ ഷഹബാസിന്റെ മൊബൈൽ ഫോൺ മണിക്കൂറുകളാണ് സൈബർ സെല്ലും പൊലീസും പരിശോധിച്ചത്. പ്രതികൾ ഷഹബാസിന് അയച്ച പല മെസ്സേജുകളും ഡിലീറ്റ് ചെയ്തതായി പരിശോധനയിൽ കണ്ടെത്തി. ഇവ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതോടെ കൂടുതൽ തെളിവുകളും വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭ്യമായേക്കും. മുതിർന്നവർക്ക് കേസിൽ നിലവിൽ പങ്കില്ലെന്ന നിഗമനത്തിലാണ് പൊലീസ്. മൊബൈൽ ഫോണിന്റെയും ലാപ്ടോപ്പിന്റെയും ശാസ്ത്രീയ പരിശോധന ഫലം ലഭിക്കുന്നതോടെ അതിലും വ്യക്തതയുണ്ടാകും.


ഇതിനിടെ ഷഹബാസിന്റെ കൊലപാതകം ആസൂത്രിതമെന്നതിന് കൂടുതൽ തെളിവുകൾ പൊലീസിന് ലഭിച്ചു. ആക്രമണത്തിന് മുമ്പ് ഇൻസ്റ്റഗ്രാം വഴി പ്രതികൾ കൊലവിളി നടത്തിയതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചു. നേരിട്ട് കണ്ടാൽ കൊല്ലുമെന്നും നഞ്ചക് ഉപയോഗിച്ച് മർദിക്കുമെന്നും പ്രതികളായ വിദ്യാർഥികൾ ഭീഷണിപ്പെടുത്തിരുന്നു. വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ അബദ്ധത്തിൽ അടിയേറ്റാണ് മുഹമ്മദ് ഷഹബാസ് മരിച്ചതെന്ന വാദം ഇനി നിലനിൽക്കില്ല. മുഹമ്മദ് ഷഹബാസിൻ്റെ സുഹൃത്തുക്കളും പ്രതികളായ വിദ്യാർത്ഥികളും മുമ്പും പരസ്പരം ഏറ്റുമുട്ടാൻ വെല്ലുവിളിച്ചു. ഇതിനിടയിലാണ് മുഹമ്മദ് ഷഹബാസിനെ നേരിട്ട് കണ്ടാൽ കൊലപ്പെടുത്തുമെന്നും നഞ്ചക്ക് ഉപയോഗിച്ച് മർദ്ദിക്കും എന്നും പ്രതികൾ കൊലവിളി നടത്തിയത്. പ്രതികളായ ആറ് വിദ്യാർഥികളും വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിലാണ് ഉള്ളത്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.