
ജോർദ്ദാനിൽ നിന്ന് ഇസ്രായേലിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ മലയാളി വെടിയേറ്റു മരിച്ചു. തിരുവനന്തപുരം തുമ്പ സ്വദേശിയായ ഗബ്രിയേൽ തോമസാണ് ജോർദ്ദാൻ പട്ടാളത്തിൻ്റെ വെടിയേറ്റ് മരിച്ചത്. കാലിൽ വെടിയേറ്റ ഒപ്പമുണ്ടായിരുന്ന ബന്ധു എഡിസൺ നാട്ടിൽ തിരിച്ചെത്തി. ഗബ്രിയേലിൻ്റെ മൃതദേഹം വിട്ടു കിട്ടണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.
ഇസ്രായേൽ-ജോർദാൻ അതിർത്തിയിൽ വെച്ചാണ് വെടിയേറ്റതെന്ന് മേനംകുളം സ്വദേശി എഡിസൺ ചാൾസ് വ്യക്തമാക്കുന്നു. അവസാനമായി ഗബ്രിയേലിനെ കൈയിൽ പിടിച്ച് എഴുന്നേൽപ്പിക്കുന്നതായി ഓർമ്മയുണ്ട്. കണ്ണുതുറക്കുന്പോൾ ഒപ്പം ഗബ്രിയൽ ഇല്ലായിരുന്നു. ബിജു എന്ന ഏജന്റ് മുഖാന്തരമാണ് ജോർദാനിലേക്ക് പോയതെന്നും എഡിസൺ ചാൾസ് പറഞ്ഞു. ഭാര്യ സഹോദരനാണ് ഗബ്രിയേൽ.
കണ്ണുതുറക്കുന്നത് ജോർദാൻ ക്യാമ്പിലാണ്. അപ്പോൾ കൂടെ ഗബ്രിയൽ ഇല്ലായിരുന്നു. ബിജു എന്ന ഏജന്റ് മുഖാന്തരമാണ് ജോർദാനിലേക്ക് പോയതെന്നും എഡിസൺ ചാൾസ് പറഞ്ഞു. ഒന്നരലക്ഷം രൂപ വിസയ്ക്കായി നൽകിയിരുന്നു.മൂന്നര ലക്ഷം രൂപ ശമ്പളം വാഗ്ദാനം ചെയ്തിരുന്നു. ജോർദാനിൽ എത്തിയതിനുശേഷം ഇസ്രയിലേക്ക് പോകാം എന്നായിരുന്നു ബിജു പറഞ്ഞിരുന്നതെന്ന് എഡിസൺ പറയുന്നു. ജോർദാനിൽ നാലുദിവസം താമസിച്ചിരുന്നുവെന്ന് എഡിസൺ പറഞ്ഞു.
എഡിസൺ, ഗബ്രിയേൽ, ബിജു കൂടാതെ യുകെ പൗരനും ഒപ്പം ഉണ്ടായിരുന്നു. പകുതിയിൽ വെച്ച് ബിജു ഇസ്രയേൽ ഗൈഡിനെ ഇരുവരെയും ഏൽപ്പിച്ചു. പിന്നീട് രണ്ട് ശ്രീലങ്കൻ പൗരന്മാരും ഒപ്പമുണ്ടായിരുന്നു. കടൽത്തീരത്ത് വെച്ചാണ് ആക്രമണം ഉണ്ടായതെന്ന് എഡിസൺ പറഞ്ഞു. ഒപ്പമുണ്ടായിരുന്ന രണ്ടുപേർ ഇസ്രയേൽ ജയിലിലാണ്.
സന്ദർശന വിസയിലാണ് ഗബ്രിയേൽ തോമസും എഡിസണും ജോർദ്ദാനിലെത്തിയത്. അവിടെ നിന്ന് ഫെബ്രുവരി പത്തിന് അനധികൃതമായി ഇസ്രയേലിലേയ്ക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ ജോർദ്ദാൻ സേന ഇവരെ തടഞ്ഞെങ്കിലും ഇവർ പാറക്കെട്ടുകളിൽ ഓടി ഒളിച്ചു. തുടർന്നുള്ള വെടിവെയ്പിൽ തലയ്ക്ക് വെടിയേറ്റ ഗബ്രിയേൽ തോമസ് സംഭവ സ്ഥലത്തു തന്നെ മരിക്കുകയായിരുന്നു. എംബസിയിൽ നിന്ന് ഇന്നലെയാണ് ഗബ്രിയേൽ തോമസിൻ്റെ മരണം അറിയിച്ച് മെയിൽ ലഭിക്കുന്നത്.