
കണ്ണൂരില്‍ ഭാര്യയ്ക്ക് നേരെ ഭര്‍ത്താവിന്റെ ആക്രമണം. തളിപ്പറമ്പ് പൂവ്വത്താണ് സംഭവം. എസ്ബിഐ പൂവ്വം ബ്രാഞ്ചില്‍ ജോലി ചെയ്യുന്ന അലക്കോട് അരങ്ങം സ്വദേശി അനുപമയെ ഭര്‍ത്താവ് അനുരൂപ് ആണ് ആക്രമിച്ചത്. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് സംഭവമുണ്ടായത്. ബാങ്കിലെത്തിയ അനുരൂപ് ഭാര്യയെ വിളിച്ച് പുറത്തേക്കിറക്കി. വാക്കുതർക്കത്തിനിടയിൽ കയ്യിൽ കരുതിയ കൊടുവാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു.
ആക്രമണത്തെ പ്രതിരോധിക്കാൻ അനുപമ ബാങ്കിനുള്ളിലേക്ക് ഓടിയപ്പോൾ പുറകേ ചെന്ന് ആക്രമിച്ചു. ആക്രമണത്തില്‍ അനുപമയ്ക്ക് ഗുരുതര പരിക്കേറ്റതായാണ് വിവരം. ഇവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബലപ്രയോഗത്തിനിടെ നാട്ടുകാര്‍ അനുരൂപിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.