ഇടുക്കി കാമാക്ഷി ഗവൺമെൻ്റ് ആശുപത്രിക്ക് സമീപം ലോറിയിൽ തടികയറ്റുന്നതിനിടയിൽ വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം. തങ്കമണി തമ്പുരാൻകുന്ന് കോശിക്കുഴിയിൽ ജോർജ്ജിൻ്റെ മകൻ ഷൈജുവാണ് മരിച്ചത്. 41 വയസായിരുന്നു.
കാമാക്ഷി ഗവൺമെൻ്റ് ആശുപത്രിക്ക് സമീപം ലോറിയിൽ തടി കയറ്റുന്ന ജോലികൾക്കിടയിലാണ് അപകടത്തിൽ പെട്ടത്. ലോറിയുടെ മുകളിൽ നിന്ന് തടി ലോഡ് ചെയ്യുന്നതിനിടയിൽ നിവർന്നു നിന്നപ്പോൾ, മുകളിലൂടെ പോയിരുന്ന വൈദ്യുത കമ്പിയിൽ അബദ്ധത്തിൽ സ്പർശിക്കുകയായിരുന്നു.
വൈദ്യുതാഘാതമേറ്റ ഷൈജുവിനെ ഉടൻ തന്നെ തങ്കമണി സഹകരണ ആശുപത്രിയിലും, തുടർന്ന് കട്ടപ്പന സഹകരണ ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ഇടുക്കി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
റോണിയാണ് മരിച്ച ഷൈജുവിന്റെ ഭാര്യ. ജുവൽ, എഡ്വിൻ, മിലൻ എന്നിവരാണ് മക്കൾ. സംസ്‌കാരം നാളെ കാമാക്ഷി ഇന്ത്യാ പെന്തക്കൊസ്ത് സഭാ ദേവാലയ സെമിത്തേരിയിൽ നടക്കും.





