
സ്വർണ്ണം മോഷ്ടിച്ചതും, നാട്ടിൽ നടത്തിയ മറ്റ് സാമ്പത്തിക തട്ടിപ്പും ചൂണ്ടിക്കാണിച്ച് മകൻ നൽകിയ പരാതിയിൽ മാതാവ് അറസ്റ്റിൽ. ഇടുക്കി തങ്കമണി സ്വദേശി അച്ചൻകാനം പഴയചിറയിൽ ബിൻസി ജോസ് (53)നെയാണ് തങ്കമണി പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ഒളിവിൽ താമസിക്കുവാൻ സഹായിച്ച മൂവാറ്റുപുഴ കദളിക്കാട് കുറുപ്പംപറമ്പിൽ അംബിക(49) അറസ്റ്റിലായി. സൈനികനായ മകൻ അഭിജിത്തിൻ്റെ പരാതിയിലാണ് മോക്ഷണത്തിനും സാമ്പത്തിക തട്ടിപ്പിനും ബിൻസി അറസ്റ്റിലായത്.
മകൾ മീരയുടെ പത്ത് പവനും, മകൻ്റെ ഭാര്യ സന്ധ്യയുടെ 14 പവൻ സ്വർണവും മോഷ്ടിച്ച് വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ പണയപ്പെടുത്തി ബിൻസി ലക്ഷങ്ങൾ തട്ടിയെടുത്തു. കൂടാതെ തങ്കമണി,കാമാക്ഷി മേഖലകളിലെ വിവിധ സ്വയം സഹായ സംഘങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും പലരുടെ പേരിൽ ലക്ഷങ്ങൾ വായ്പയായി കൈക്കലാക്കുകയും ചെയ്തു.തട്ടിയെടുത്ത പണം എന്തു ചെയ്തെന്നറിയുവാൻ മക്കളും ഭർത്താവ് ജോസും പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും സ്വർണ്ണം എടുത്തത് സമ്മതിക്കുകയോ മറ്റു രീതിയിൽ കൈപ്പറ്റിയ പണം എങ്ങനെ ചെലവഴിച്ചെന്നു പറയുവാനും തയ്യാറായില്ല.നാട്ടിൽ നിന്നും തട്ടിയെടുത്ത പണം തിരികെ ചോദിച്ച് ആളുകൾ വീട്ടിൽ വന്നതോടുകൂടി ഭർത്താവും ബിൻസിയോടുള്ള നിലപാട് കടിപ്പിച്ചു. ഇതേ തുടർന്ന് ബിൻസി തങ്കമണിയിൽ നിന്നും ഉപ്പുതറയിലുള്ള തൻ്റെ മാതാവിൻ്റെ അടുത്തേക്ക് മാറുകയും ചെയ്തു. ഇവിടെ അന്വേക്ഷിച്ചെത്തിയ ഭർത്താവും ബിൻസിയുടെ മാതാവും വാക്ക് തർക്കത്തിനിടയിലാണ് മാതാവിന് വെട്ടേറ്റ് സംഭവം മുൻപ് ഉണ്ടായത്.
വർഷങ്ങൾക്ക് മുൻപ് സമാന രീതിയിൽ ബിൻസി സാമ്പത്തിക തട്ടിപ്പ് നടത്തി ഒളിവിൽ പോയതായി മകൻ നൽകിയ പരാതിയിൽ പറയുന്നു. മകൻ്റെ ഭാര്യയെ ചായയിൽ ഗുളിക കലക്കി കൊടുത്തു കൊലപ്പെടുത്തുവാനും ശ്രമിച്ചിരുന്നു. ഇതിന് ബിൻസിയെ സഹായിച്ചത് സുഹൃത്തായിരുന്നു. മൊബൈൽ ചാറ്റിങ്ങിൽ സുഹൃത്ത് ബിൻസിയോട് നിർദ്ദേശിക്കുന്നതിന്റെ ഡിജിറ്റൽ തെളിവുകളും ലഭ്യമായിട്ടുണ്ട്. തട്ടിയെടുത്ത പണം ആഭിചാരക്രിയകൾക്കായി ഉപയോഗിച്ചു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഇവരുടെ വീട്ടിൽ നിന്നും വിവിധ മത ചിഹ്നങ്ങളടങ്ങിയ തകിടും മറ്റും പോലീസ് കണ്ടെടുത്തു. ഒളിവിൽ പോയ ബിൻസി മൂവാറ്റുപുഴ കദളിക്കാട് കുറുപ്പംപറമ്പിൽ അംബികയുടെ വീട്ടിൽ ഒളിവിൽ കഴിയുന്നതിനിടയിൽ ഇന്നലെ വണ്ടിപ്പെരിയാറിലുള്ള മന്ത്രവാദിയുടെ അടുത്തെത്തിയതായി രഹസ്യ വിവരം ലഭിച്ച തങ്കമണി പോലീസ് ഇൻസ്പെക്ടർ എബിയും സംഘവും ബുദ്ധിപരമായി പിടികൂടുകയായിരുന്നു.ചോദ്യം ചെയ്യലിൻ കുറ്റം സമ്മതിച്ചെങ്കിലും പണം എങ്ങനെ ചിലവഴിച്ചെന്ന് പൂർണ്ണമായും സമ്മതിച്ചിട്ടില്ല. കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തെങ്കിലേ കൂടുതൽ വ്യക്തത വരുത്തുവാൻ കഴിയുകയുള്ളന്ന് പോലീസ് പറഞ്ഞു. എസ്.സി. പി. ഓ സുനിൽകുമാർ, സി.പി. ഓ പ്രിനീത പി, ജിതിൻ അബ്രാഹം തുടങ്ങിയവയാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.