
ഐപിഎല്ലില്‍ തുടര്‍ച്ചയായ അഞ്ചാം വജിയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി മുംബൈ ഇന്ത്യന്‍സ്. ഇന്ന് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ 54 റണ്‍സിനായിരുന്നു മുബൈയുടെ ജയം. ഇതോടെ അവര്‍ക്ക് പത്ത് മത്സരങ്ങളില്‍ നിന്ന് 12 പോയിന്റായി. ആറ് ജയവും നാല് തോല്‍വിയും. പരാജയപ്പെട്ട ലക്‌നൗ ആറാം സ്ഥാനത്താണിപ്പോഴും. 10 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ല്കനൗവിന് ഇത്രയും തന്നെ പോയിന്റാണുള്ളത്. പ്ലേ ഓഫ് ഉറക്കാന്‍ ലക്‌നൗവിന് കാര്യങ്ങള്‍ അനായാസമായിരിക്കില്ല.
അതേസമയം, മുംബൈക്ക് ഗുജറാത്ത് ടൈറ്റന്‍സിന്റെ നെറ്റ് റണ്‍റേറ്റ് മറിക്കടക്കാന്‍ സാധിച്ചില്ല. അതിന് കഴിഞ്ഞിരുന്നെങ്കില്‍ മുംബൈക്ക് ഒന്നാം സ്ഥാനത്തേക്ക് കയറാമായിരുന്നു. എട്ട് മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുള്ള ഗുജറാത്തിന് (+1.104) റണ്‍റേറ്റാണുള്ളത്. മുംബൈക്ക് (+0.889). എട്ട് മത്സരങ്ങളില്‍ 12 പോയിന്റുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് മൂന്നാമതാണ്. ഇത്രയും തന്നെ പോയിന്റുള്ള ആര്‍സിബി നാലാമത്. ഒമ്പത് മത്സരങ്ങള്‍ ടീം പൂര്‍ത്തിയാക്കി. ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഡല്‍ഹി - ആര്‍സിബി മത്സരം ജയിക്കുന്ന ടീം പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തും.
നൈറ്റ് റൈഡേഴ്‌സുമായുള്ള മത്സരം മഴ മുടക്കിയതോടെ ഇരു ടീമിനും പോയിന്റ് പങ്കുവെക്കേണ്ടി വന്നിരുന്നു. ലക്‌നൗ പിന്നാലെ. കൊല്‍ക്കത്ത ഏഴാം സ്ഥാനത്തുണ്ട്. ഒമ്പത് മത്സരങ്ങളില്‍ ഏഴ്് പോയിന്റാണ് അജിന്‍ക്യ രഹാനെയ്ക്കും സംഘത്തിനും. ഒമ്പത് മത്സരങ്ങളില്‍ ആറ് പോയിന്റുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എട്ടാം സ്ഥാനത്ത്. രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എന്നിവര്‍ യഥാക്രമം ഒമ്പത്തും പത്തും സ്ഥാനങ്ങളില്‍.
അതേസമയം ഐപിഎല്‍ 18-ാം സീസണിലാദ്യമായി ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കി മുംബൈ ഇന്ത്യസിന്റെ സൂര്യുകമാര്‍ യാദവ്. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ 28 പന്തില്‍ 54 റണ്‍സ് നേടിയതോടെയാണ് ഓറഞ്ച് ക്യാപ്പ് സൂര്യയുടെ തലയിലായത്. 10 മത്സരങ്ങള്‍ കളിച്ച സൂര്യക്ക് ഇപ്പോള്‍ 427 റണ്‍സായി. 61.00 ശരാശരിയിലാണ് നേട്ടം. 169.44 സ്‌ട്രൈക്ക് റേറ്റും സൂര്യക്കുണ്ട്. രണ്ടാം സ്ഥാനത്തുള്ള സായ് സുദര്‍ശനേക്കാള്‍ 10 റണ്‍സ് മാത്രം മുന്നിലാണ് സൂര്യ. എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ ഇതുവരെ 417 റണ്‍സാണ് നേടിയത്. 52.12 ശരാശരിയും 152.19 സ്‌ട്രൈക്ക് റേറ്റുമാണ് സായിക്ക്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.