
ഷൂട്ടിങ് പരിശീലകനും ദ്രോണാചാര്യ പുരസ്കാര ജേതാവുമായ പ്രൊഫ. സണ്ണി തോമസ് അന്തരിച്ചു. 85 വയസായിരുന്നു. കോട്ടയം ഉഴവൂരിൽ ഇന്നു രാവിലെയായിരുന്നു അന്ത്യം. 19 വർഷം ഇന്ത്യൻ ഷൂട്ടിങ് ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു. മുന്‍ ദേശീയ ഷൂട്ടിങ് ചാമ്പ്യന്‍ കൂടിയായ സണ്ണി തോമസിന്റെ പരിശീലനത്തില്‍ ഇന്ത്യ നേടിയത് നൂറിലേറെ അന്താരാഷ്ട്ര മെഡലുകളാണ്.
ഒളിമ്പിക്സ് മെഡൽ ജേതാവ് അഭിനവ് ബിന്ദ്രയുടെ പരിശീലകനായിരുന്നു സണ്ണി തോമസ്. കോട്ടയം ജില്ലയിലെ ഉഴവൂരിലുള്ള സെന്റ് സ്റ്റീഫൻസ് കോളേജിൽ ഇംഗ്ലീഷ് പ്രൊഫസറായിരുന്ന അദ്ദേഹം 1993 മുതൽ 2012 വരെ 19 വർഷം ഇന്ത്യൻ ഷൂട്ടിങ് ടീമിന്റെ പരിശീലകനായിരുന്നു. റൈഫിൾ ഓപ്പൺ സൈറ്റ് ഇവന്റിൽ കേരളത്തിൽ നിന്നുള്ള മുൻ ഇന്ത്യൻ ദേശീയ ഷൂട്ടിങ് ചാമ്പ്യനാണ്.
ഇന്ത്യൻ ഷൂട്ടിംഗിന്‍റെ വളർച്ചയ്ക്ക് അടിത്തറയിട്ടത് പ്രൊഫസർ സണ്ണി തോമസ് ആണെന്ന് അനുസ്മരണ കുറിപ്പിൽ ഒളിംപിക്സ് ജേതാവ് അഭിനവ് ബിന്ദ്ര പറഞ്ഞു. പരിശീലകൻ മാത്രം ആയിരുന്നില്ല, വഴികാട്ടിയും മാർഗദർശിയും ആയിരുന്നു. തന്‍റെ കരിയറിലെ നിർണായക സ്വാധീനം എന്നും അഭിനവ് അനുശോചനക്കുറിപ്പിൽ അഭിനവ് ബിന്ദ്ര പറഞ്ഞു. ഇന്ത്യൻ ഷൂട്ടിങ്ങിന്റെ പ്രകാശഗോപുരം ആയിരുന്നു പ്രൊഫസർ സണ്ണി തോമസ് എന്ന് ഒളിമ്പിക് മെഡൽ ജേതാവ് ഗഗൻ നാരംഗ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. താൻ അടക്കമുള്ളവരുടെ വളർച്ചയിൽ അദ്ദേഹം വഴികാട്ടിയായി. അവസാന നിമിഷം വരെയും സജീവം ആയിരുന്നുവെന്നും ഇന്ത്യൻ കായികരംഗത്തിന് വലിയ നഷ്ടമാണെന്നും ഗഗൻ നാരംഗ് പറഞ്ഞു.