
ശക്തമായ കാറ്റിലും മഴയിലും വൻ കൃഷി നാശം. അടിമാലി അമ്പലപ്പടിയില്‍ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ മഴയിലാണ് ഏത്തവാഴകള്‍ നിലംപതിച്ചത്. കർഷകരുടെ വരുമാനമാര്‍ഗമായി മുമ്പില്‍ കണ്ടിരുന്ന രണ്ടായിരത്തോളം ഏത്തവാഴകളാണ് നശിച്ചത്. കൃഷി ചെയ്‌തിരുന്നതിൽ തൊണ്ണൂറ് ശതമാനം വാഴയും നശിച്ചു. നാല് കര്‍ഷകര്‍ കൂടിയാണ് അമ്പലപ്പടിയില്‍ ഏത്തവാഴകള്‍ കൃഷി ചെയ്‌തിരുന്നത്.
അടിമാലി, കത്തിപ്പാറ, മച്ചിപ്ലാവ് സ്വദേശികളായ ബാബു, പോള്‍, ബെന്നി, വില്‍സണ്‍ എന്നിവരാണ് കൃഷി ഇറക്കിയത്. രണ്ടാഴ്ച്ചകൂടി പിന്നിട്ടാല്‍ മൂപ്പെത്തുമായിരുന്ന ഏത്തവാഴക്കുലകളാണ് കാറ്റിലും മഴയിലും നിലംപൊത്തിയതെന്ന് കർഷകരിൽ ഒരാളായ ബാബു പറഞ്ഞു. സര്‍ക്കാര്‍ തങ്ങളുടെ കൃഷിനാശത്തിന് അര്‍ഹമായ നഷ്‌ടപരിഹാരം ലഭ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം. നാല് പേര്‍ക്കും കൂടി ആകെ ഇവിടെ നാലായിരത്തോളം ഏത്തവാഴകളാണ് ഉണ്ടായിരുന്നതെന്നും ഇതില്‍ ഭൂരിഭാഗവും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാറ്റിലും മഴയിലും നിലംപതിച്ചു എന്നും കർഷകർ പറഞ്ഞു.
പത്ത് ലക്ഷത്തിലധികം രൂപ കൃഷിക്കായി ചെലവഴിച്ചു. പലിശക്ക് കടമെടുത്തും മറ്റുമാണ് പാട്ടകൃഷിയായി ഏത്തവാഴ നട്ടിരുന്നത്. വൈകാതെ വിളവെടുക്കാമെന്നും വായ്‌പാ തുകയടക്കം തിരികെ നല്‍കാമെന്നുമായിരുന്നു പ്രതീക്ഷ. എന്നാല്‍ നിനച്ചിരിക്കാതെ നേരത്തെയെത്തിയ പെരുമഴ പ്രതീക്ഷകളത്രയും തകര്‍ത്തു. സര്‍ക്കാരില്‍ നിന്നും അര്‍ഹമായ നഷ്‌ടപരിഹാരം ലഭിച്ചില്ലെങ്കില്‍ അടുത്ത കൃഷിക്ക് തങ്ങള്‍ക്കാവതില്ല" എന്നും ഈ കര്‍ഷകര്‍ പറയുന്നു.