
ബസ് യാത്രക്കിടെ അബോധാവസ്‌ഥയിലായ യാത്രക്കാരിക്ക് രക്ഷകരായി സഹയാത്രികരായിരുന്ന ആരോഗ്യവകുപ്പ് ജീവനക്കാര്‍. ഇന്നലെ രാവിലെ ഒന്‍പ തോടെ നെടുങ്കണ്ടം കോട്ടയം റൂട്ടിലോടുന്ന സെന്റ് ജോര്‍ജ് ബസിലായിരുന്നു സംഭവം. ബസ് കുട്ടിക്കാനത്തെത്തിയപ്പോള്‍ യാത്രക്കാരിയായിരുന്ന ഏലപ്പാറ സ്വദേശിനി ചന്ദ്രപ്രഭ (48)യ്‌ക്ക് ദേഹാസ്വാസ്‌ഥ്യം ഉണ്ടായി. മഴയായിരുന്നതിനാല്‍ ബസന്റെ ഷട്ടറുകള്‍ താഴ്‌ത്തിയിട്ടിരിക്കുകയായിരുന്നു. ഇതിനാലാണ് അസ്വസ്‌ഥതയെന്ന് കരുതി ബസ് ജീവനക്കാരും സഹയാത്രികരും ചേര്‍ന്ന് ഷട്ടറുകള്‍ ഉയര്‍ത്തിയെങ്കിലും ഫലമുണ്ടായില്ല.
ചന്ദ്രപ്രഭയുടെ ആരോഗ്യനില മോശമായി. ഈ സമയത്ത് ബസില്‍ യാത്രക്കാരായ ഉണ്ടായിരുന്ന ആരോഗ്യവകുപ്പ് ജീവനക്കാന്‍ ഇടപെടുകയായിരുന്നു. ഇവര്‍ തങ്ങളുടെ കൈവശമുണ്ടായിരുന്ന ഉപകരണങ്ങള്‍ ഉപയോഗിച്ച് ചന്ദ്രപ്രഭയെ പരിശോധിച്ചതോടെ ബി.പി. കുറഞ്ഞതാണെന്ന് മനസിലാക്കി. ഈ സമയത്ത് ചന്ദ്രപ്രഭ അബോധാവസ്‌ഥയിലേക്ക് പോയി. തുടര്‍ന്ന് ബസ് ജീവനക്കാരോട് പെരുവന്താനം കുടുംബാരോഗ്യ കേന്ദ്രത്തില്‍ രോഗിയെ എത്രയും വേഗം എത്തിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്നുള്ള സേ്‌റ്റാപ്പുകളില്‍ ഒന്നും ബസ് നിര്‍ത്താതെ പെരുവന്താനം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. ഇതിനിടെ ആരോഗ്യകേന്ദ്രത്തില്‍ വിളിച്ച് ആംബുലന്‍സ് ഡ്രൈവര്‍ ഹാഷിമിനോട് പെരുവന്താനം ജംക്ഷനില്‍ എത്താനും പറഞ്ഞു.
പെരുവന്താനം ജംക്ഷനില്‍ എത്തിയ ബസില്‍ നിന്നും രോഗിയെ ഉടന്‍തന്നെ പെരുവന്താനം പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിക്കുകയും ആവശ്യമായ ചികിത്സ നല്‍കി രോഗിയുടെ നില മെച്ചപ്പെടുത്തുകയും ചെയ്‌തു. പെരുവന്താനം, കൊക്കയാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ എം.എല്‍.എസ്.പി ജീവനക്കാരായ ട്രീസ ഡോമിനിക്ക്, അനു ബേബി, നിമിഷ ഷെവിന്‍, ശുഭ എന്നിവരാണ് അവസരോചിതമായി ഇടപെട്ട് യാത്രക്കാരിയുടെ ജീവന്‍ രക്ഷിച്ചത്. ഡോ. മാത്യു പി. തോമസിന്റെ നേതൃത്വത്തില്‍ നേഴ്‌സുമാരായ സൗമ്യ മോള്‍ സെബാസ്‌റ്റ്യന്‍, താഹിറ, ഗായത്രി എന്നിവരാണ് ആശുപത്രിയില്‍ ചികിത്സ നല്‍കിയത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.