
നെടുങ്കണ്ടത്തിന് സമീപം മൈലാടുംപാറയിൽ കാട്ടുപന്നിക്കൂട്ടത്തിൻ്റെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. മൈലാടുംപാറ മാലിക്കുടിയിൽ അനൂപ് ജോർജിനാണ് പരിക്കേറ്റത്. ഇയാളെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. സിസിടിവി ടെക്നീഷ്യനായ അനൂപ് നെടുങ്കണ്ടത്തുനിന്ന് ജോലി കഴിഞ്ഞ് മൈലാടുംപാറയിലെ വീട്ടിലേക്ക് സ്കൂട്ടറിൽ മടങ്ങുകയായിരുന്നു. കുമളി - മൂന്നാർ സംസ്ഥാന പാതയിൽ മൈലാടുംപാറക്ക് സമീപം എത്തിയപ്പോൾ കാട്ടുപന്നിക്കൂട്ടം സ്കൂട്ടർ ഇടിച്ച് മറിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ അനൂപിൻ്റെ കാലിനും കൈക്കും പരിക്കേറ്റു. റോഡരികിലെ പാറയിൽ തലയിടിച്ചാണ് വീണത്. ഹെൽമറ്റ് ധരിച്ചിരുന്നതുകൊണ്ട് തലയ്ക്ക് പരിക്ക് ഏറ്റില്ല. നാട്ടുകാർ ഉടൻ തന്നെ നെടുംങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. മേഖലയിൽ കാട്ടുപന്നിയുടെ ശല്യം അതിരൂക്ഷമാണ്. സംസ്ഥാന പാതയിലടക്കം പുലർച്ചയിലും വൈകുന്നേരങ്ങളിലും കാട്ടുപന്നിയുടെ സാന്നിധ്യം പതിവാണ്. ഇത് പ്രദേശവാസികളിൽ ആശങ്ക പരത്തുകയാണ്.