
വ്യാജ ലഹരി കേസിലെ മുഖ്യ പ്രതിയായ ലിവിയ ജോസിന്‍റെ കുറ്റസമ്മത മൊഴി തള്ളി ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീലാ സണ്ണി. തന്നെ വ്യാജ ലഹരിക്കേസിൽ കുടുക്കിയതിൽ മരുമകള്‍ക്കും പങ്കുണ്ട്. സ്വന്തം ചേച്ചിയെ രക്ഷിക്കാനാണ് ലിവിയ കള്ളം പറയുന്നതെന്നും ദൈവമാണ് തന്നെ രക്ഷിച്ചതെന്നും ഷീലാ സണ്ണി പറഞ്ഞു.
തന്നെ വീട്ടിൽ നിന്ന് ഒഴിവാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായിട്ടാണ് ഇത്തരമൊരു കേസിൽ കുടുക്കാൻ ശ്രമിച്ചത്. ലിവിയ പറയുന്നത് സത്യമല്ല. അങ്ങനെ ഒരു ശബ്ദ സന്ദേശം അയച്ചിട്ടില്ല. പറയത്തക്ക പ്രശ്നങ്ങൾ ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നില്ല. ലിവിയെ കുറ്റപ്പെടുത്തി വീട്ടിലുള്ള മകന് ശബ്ദ സന്ദേശം അയക്കേണ്ട കാര്യം തനിക്കില്ല.
ഫ്രിഡ്ജും ടിവിയും ഫർണിച്ചറും വാങ്ങിയതിനെപ്പറ്റി ലീവിയയുടെ അമ്മയോട് ചോദിച്ചിരുന്നു. തന്‍റെ മകൻ എവിടെയാണെന്ന് ഇപ്പോഴും അറിയില്ല. കേസിന് ശേഷം ഒരു വട്ടം മാത്രമാണ് ബന്ധപ്പെട്ടത്. പിന്നീട് ഒരു അറിവുമില്ല. മോനും മരുമോളും ചേര്‍ന്നാണ് മൊബൈൽ ഫോണ്‍ തുടങ്ങിയത്. അവര്‍ക്ക് കട തുടങ്ങാൻ വേണ്ടിയാണ് സ്വര്‍ണം പണയം വെച്ചത്.
വിസ കിട്ടുമ്പോള്‍ സഹായിക്കണമെന്ന് അവരോട് പറഞ്ഞിരുന്നതല്ലാതെ അവരുമായി പണമിടപാട് നടത്തിയിട്ടില്ല. ഇപ്പോഴും ഷോക്കിലാണ് ഇവര്‍ ഇങ്ങനെയൊക്കെ ചെയ്യുമോയെന്ന് വിശ്വസിക്കാനാകുന്നില്ല. പറഞ്ഞറിയിക്കാൻ പറ്റാത്ത വേദനയാണ് അനുഭവിച്ചത്. കുടുംബം തന്നെ നഷ്ടമായി. ബ്യൂട്ടി പാര്‍ലര്‍ നഷ്ടമായി. മകന്‍റെ കൊച്ചിനെ പോലും കാണാൻ സമ്മതിച്ചില്ലെന്നും ഷീലാ സണ്ണി പറഞ്ഞു.