
രാജാക്കാടിന് സമീപം മാങ്ങാത്തൊട്ടിയിൽ അനധികൃത മദ്യവിൽപ്പന നടത്തിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. ഇടുക്കി രാജാക്കാട് മാങ്ങാതൊട്ടി സ്വദേശികളായ വെള്ളാപ്പാണിയില്‍ പ്രിന്‍സ് ജോസഫ്, അടക്കാപ്പറമ്പില്‍ ഷിജോ ഫ്രാന്‍സിസ് എന്നിവരാണ് പിടിയിലായത്. ഓട്ടോയിലാണ് ഇവർ മദ്യ വിൽപ്പന നടത്തിയിരുന്നത്.ഇരുവരുടെയും ഓട്ടോയും പോലീസ് കസ്റ്റഡിയിലെടുത്തു.
മാങ്ങാതൊട്ടി മേഖലയിൽ ഓട്ടോറിക്ഷയിൽ മദ്യം ചില്ലറ വിൽപ്പന നടത്തുന്നുവെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. മൊബൈലിൽ വിളിച്ച് ആവശ്യപ്പെടുന്നവർക്ക് മദ്യം സ്ഥലത്ത് എത്തിച്ചു നൽകുന്നതായിരുന്നു ഇവരുടെ രീതി. 45 പേർക്ക് മദ്യം കടം നൽകിയ വകയിൽ ലഭിയ്ക്കാനുള്ള തുക എഴുതിയ പറ്റുബുക്കും ഇവരിൽ നിന്ന് കണ്ടെടുത്തു. അനധികൃതമായി മദ്യം വിൽപ്പന നടത്തിയ വകയിൽ ലഭിച്ച 3000 രൂപയും രണ്ടര ലിറ്റർ മദ്യവും ഇവരുടെ കൈയിൽ നിന്നും പിടികൂടി. പണം ഇല്ലാത്തവർക്ക് കടം ആയി നൽകുകയും ചെയ്തിരുന്നു. കടം നൽകിയവരിൽ നിന്ന് ലഭിക്കാനുള്ള തുക പറ്റുബുക്കിൽ കുറിച്ചിട്ട് പിന്നീട് വാങ്ങുന്നതായിരുന്നു രീതി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.