
ഓമനപ്പുഴയിൽ മകളെ കഴുത്തിൽ തോർത്ത് കുരുക്കി കൊലപ്പെടുത്താൻ ഫ്രാൻസിസിനെ ഭാര്യയും സഹായിച്ചുവെന്ന് പൊലീസ് കണ്ടെത്തൽ. ഫ്രാൻസിസ് കഴുത്ത് ഞരിക്കുമ്പോൾ ഏഞ്ചൽ ജാസ്മിൻ രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ അമ്മ പിടിച്ചു വച്ചു. കഴുത്തിൽ തോർത്ത് ഇട്ട് മുറുക്കിയപ്പോൾ അമ്മ ഏഞ്ചലിന്റെ കൈകൾ പിടിച്ചു വച്ചുവെന്നാണ് കണ്ടെത്തൽ. കൊല്ലപ്പെട്ട ഏഞ്ചൽ ജാസ്മിന്റെ അമ്മ ജെസിമോളെ കേസിൽ പൊലീസ് പ്രതി ചേർത്തു. അറസ്റ്റ് രേഖപ്പെടുത്തി.
യുവതിയുടെ അമ്മാവൻ അലോഷ്യസിനെയും കേസിൽ പ്രതി ചേർക്കും. കൊലപാതക വിവരം മറച്ചുവച്ചുവെന്നതാണ് കുറ്റം. അലോഷ്യസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് കാരണം മകൾ എയ്ഞ്ചൽ ജാസ്മിൻ രാത്രി പുറത്ത് പോകുന്നതിനെ ചൊല്ലിയുള്ള തർക്കമാണെന്നാണ് പ്രതി മൊഴി നൽകിയത്. മകൾ സ്ഥിരമായി രാത്രി പുറത്തു പോകുന്നത് പിതാവ് ചോദ്യം ചെയ്തു. തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വഴക്കിനിടെ ഫ്രാൻസിസ് മകൾ ഏയ്ഞ്ചൽ ജാസ്മിന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു. തുടർന്ന് കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. മകൾ ഭർത്താവുമായി പിണങ്ങി വീട്ടിൽ കഴിയുന്നതുമായി ബന്ധപ്പെട്ടും വീട്ടിൽ വഴക്ക് ഉണ്ടാകാറുണ്ടായിരുന്നുവെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്.