
ഭൂട്ടാനിൽ നിന്നും നികുതി വെട്ടിച്ച് രാജ്യത്തേക്ക് ആഡംബര വാഹനങ്ങൾ എത്തിക്കുന്നത് കണ്ടെത്താനായി ഓപ്പറേഷൻ നുംഖോർ എന്ന പേരിൽ സംസ്ഥാനത്തിന്റെ പല ഇടങ്ങളിലും നടത്തിയ പരിശോധനയിൽ 36 വാഹനങ്ങൾ പിടിച്ചെടുത്തതായി കസ്റ്റംസ് കമ്മീഷണര്‍ ടിജു തോമസ്. കേരളത്തിൽ മാത്രം ഇത്തരത്തിൽ 150 - 200 നും ഇടയിൽ വാഹനങ്ങൾ ഉണ്ടെന്ന് കസ്റ്റംസ് കമ്മീഷണര്‍ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
രാജ്യം മുഴുവൻ ഓപ്പറേഷൻ വ്യാപിപ്പിക്കേണ്ട സാഹചര്യമാണ് ഉള്ളതെന്നും മറ്റു സംസ്ഥാനങ്ങളിലും ഇത്തരത്തിൽ നിരവധി വാഹനങ്ങൾ എത്തിച്ചിട്ടുണ്ടാകാമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. ദുൽഖർ സൽമാൻ, പ്രിഥ്വിരാജ്, അമിത് ചക്കാലക്കൽ തുടങ്ങി സിനിമ താരങ്ങളുടെ വീടുകളിൽ പരിശോന നടത്തി. മൊഴി രേഖപ്പെടുത്തിയാൽ മാത്രമേ, ഇവർ അറിഞ്ഞാണോ അറിയാതെയാണോ ഇതിൽ ഉൾപ്പെട്ടിട്ടുള്ളതെന്ന് കണ്ടെത്താനാകൂ എന്ന് അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ വിവിധയിടങ്ങളിലായി നടത്തിയ പരിശോധനയിൽ 36 വാഹനങ്ങൾ ഇന്ന് പിടികൂടി. ദുൽഖറിന്റെ രണ്ടു വാഹനങ്ങൾ തിരച്ചറിഞ്ഞിട്ടുണ്ട്. നടന്മാർ അടക്കം വാഹന ഉടമകൾ എല്ലാവർക്കും സമൻസ് നൽകും. എല്ലാവരും നേരിട്ട് ഹാജരാകണം. രേഖകൾ കൃത്യമല്ലെങ്കിൽ കള്ളക്കടത്തിലൂടെ എത്തിച്ച വസ്തൂ എന്ന നിലയിൽ വാഹനങ്ങൾ പിടിച്ചെടുക്കും. വിശദമായ പരിശോധന തുടരുകയാണെന്ന് കസ്റ്റംസ് കമ്മീഷണര്‍ ടിജു തോമസ് പറഞ്ഞു.
ഭൂട്ടാനിൽ നിന്നു കൊണ്ടുവരുന്ന വാഹനങ്ങൾ പഴയ വാഹനങ്ങൾ എന്ന പേരിൽ ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത് നികുതി വെട്ടിക്കുന്നുവെന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തൽ. ഭൂട്ടാനിൽ വ്യാജ മേൽവിലാസം ഉണ്ടാക്കി വാഹനങ്ങൾ രജിസ്റ്റർ ചെയ്യും. അതിനുശേഷം ഭൂട്ടാനിൽ നിന്ന് വാഹനങ്ങൾ ഹിമാചലിൽ എത്തിച്ച് അവിടെ രജിസ്റ്റർ ചെയ്യും. അവിടെ നിന്ന് ഇന്ത്യയിലെ പല ഭാഗത്തായി എത്തിക്കുന്നതാണ് രീതി. പീന്നീട് നമ്പർ മാറ്റും എന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.




