
എക്സൈസ് ഉദ്യോഗസ്ഥർ ചമഞ്ഞ് വയോധികനിൽ നിന്ന് പണവും മദ്യവും തട്ടിയെടുത്ത മൂന്നംഗ സംഘം അറസ്റ്റിൽ. അടിമാലി സ്വദേശികളായ അമ്പലപ്പടി മേനോത്ത് സിനു (34), മന്നാങ്കാല പുത്തൻപുരയ്ക്കൽ ബാബു (43), കുര്യൻസ് ആശുപത്രിക്ക് സമീപം താമസിക്കുന്ന പാറക്കൽ സക്കീർ ഹുസൈൻ (39) എന്നിവരെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് തട്ടിപ്പ് നടന്നത്.
പൊലീസ് സ്റ്റേഷന് എതിർവശത്ത് പ്രവർത്തിക്കുന്ന ബിവറേജ് ഔട്ലെറ്റിൽ നിന്ന് മദ്യം വാങ്ങി വച്ച ശേഷം വാഹനം കാത്തുനിന്ന നെടുങ്കണ്ടം പാറത്തോട് മെക്കാലത്ത് അപ്പച്ചൻ (81) ആണ് തട്ടിപ്പിന് ഇരയായത്. പാറത്തോട് സ്വദേശി ഇവിടുത്തെ ബിവറേജസ് ഷോപ്പിൽനിന്ന് മദ്യം വാങ്ങി ബാഗിൽ വെച്ചു. ഇയാളുടെ പക്കൽ കൂടുതൽ പണം ഉണ്ടെന്ന് പ്രതികൾക്ക് മനസിലായി. ഇത് തട്ടിയെടുക്കാൻ അവർ പദ്ധതിയിട്ടു.
ബസ് കാത്തുനിൽക്കുകയായിരുന്ന ഇയാളുടെ സമീപം മൂവരും എത്തി. തങ്ങൾ എക്സൈസ് ഉദ്യോഗസ്ഥരാണെന്നും മദ്യം പിടിച്ചെടുക്കുമെന്നും കേസ് എടുക്കേണ്ടെങ്കിൽ പണം വേണമെന്നും അറിയിച്ചു. ഭയന്നുപോയ വയോധികൻ കൈവശമുണ്ടായിരുന്ന 3000 രൂപ നൽകി. ഇവർ പോയി കഴിഞ്ഞപ്പോണ് തട്ടിപ്പാണെന്നു ഇയാൾ തിരിച്ചറിഞ്ഞത്. തുടർന്ന് അടിമാലി പോലീസിൽ പരാതി നൽകുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിൽ അടിമാലി പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു.