
ചെറുതോണിയില്‍ കെഎസ്‌ആർടിസി സബ് ഡിപ്പോ എന്ന സ്വപ്നം യാഥാർഥ്യമാകുന്നു. റവന്യു വകുപ്പിന്‍റെ കൈവശമുള്ള രണ്ടേക്കർ ഭൂമി പാട്ടക്കരാർ വ്യവസ്ഥയില്‍ കെഎസ് ആർടിസി സബ് ഡിപ്പോയ്ക്കും ഓഫീസ് കോംപ്ലക്സിനുമായി കൈമാറാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. സ്ഥലത്തിന്‍റെ മൂല്യം അനുസരിച്ചുള്ള പാട്ടത്തുക നല്‍കണമെന്നായിരുന്നു റവന്യൂ വകുപ്പ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ഇത്രയും തുക പാട്ടമായി നല്‍കി പ്രവർത്തനം അസാധ്യമാണെന്നു കെഎസ്‌ആർടിസി നിലപാട് സ്വീകരിച്ചതിനെത്തുടർന്നാണ് വിഷയം മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തിയത്. തുടർന്നു പാട്ടത്തുകയില്‍ ഇളവ് വരുത്തി നാമമാത്രമായ തുകയ്ക്കു സ്ഥലം കൈമാറാൻ മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു. ഇതോടെ സ്ഥലം കൈമാറുന്നതു സംബന്ധിച്ച തർക്കങ്ങള്‍ പരിഹരിക്കപ്പെട്ടു.
സബ് ഡിപ്പോയുടെ ഗാരേജ് അടക്കമുള്ള നിർമാണ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്നു മന്ത്രി പറഞ്ഞു. ഗാരേജ് നിർമാണം അടക്കമുള്ള ഒന്നാംഘട്ട പ്രവർത്തനങ്ങള്‍ക്കായി രണ്ടു കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഓഫീസ് കോംപ്ലക്സ് അടക്കമുള്ള രണ്ടാം ഘട്ടത്തിനുള്ള തുക ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ബസ് യാർഡ് യാഥാർഥ്യമാകുന്നതോടെ വിവിധ സ്ഥലങ്ങളിലേക്കുള്ള കെഎസ്‌ആർടിസി ബസുകള്‍ ഇവിടെനിന്നാകും സർവീസ് നടത്തുന്നതെന്നും റോഷി പറഞ്ഞു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.