കഞ്ഞിക്കുഴി ടൗണിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വാകച്ചുവട്ടിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുലിയെ കണ്ടെന്ന സംശയത്തെ തുടർന്ന് പ്രദേശവാസികൾ ആശങ്കയിൽ കഴിയുകയാണ്. സംഭവത്തെ തുടർന്ന് കരിമണൽ ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് വനപാലകർ വ്യക്തമാക്കി.
വീഡിയോ വാർത്ത കാണാം...👇👇👇
ഒരു ആഴ്ച മുൻപ് പ്രദേശത്തെ ഒരു ഓട്ടോ തൊഴിലാളി പുലിയെ കണ്ടതായി വെളിപ്പെടുത്തിയിരുന്നെങ്കിലും അന്ന് ഇത് കാര്യമായി ഗൗരവത്തിലെടുത്തിരുന്നില്ല. എന്നാൽ പിന്നീട് പ്രദേശത്തെ വളർത്തുനായകൾ കാണാതാകുകയും, മുള്ളൻപന്നിയെ കൊന്ന് ഭക്ഷിച്ചതായി കണ്ടെത്തുകയും ചെയ്തതോടെയാണ് പുലിയാണെന്ന നിഗമനത്തിലേക്ക് നാട്ടുകാർ എത്തിയത്. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ പുലി ഓടിപ്പോകുന്നത് കണ്ടതായി ഒരു പ്രദേശവാസിയും വെളിപ്പെടുത്തിയിട്ടുണ്ട്.
ഇതിനിടെ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സംഭവസ്ഥലം സന്ദർശിച്ചു. ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അവർ ഉറപ്പ് നൽകി. ജനങ്ങളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുമെന്നും, വനപാലകരുമായി ചേർന്ന് തുടർനടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.
കാർഷിക മേഖലയായ വാകച്ചുവട്ടിൽ പുലി ഇറങ്ങിയെന്ന സംശയം ശക്തമായതോടെ കൃഷിയിടങ്ങളിലേക്ക് പോകാൻ പോലും ഭയപ്പെടുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. പ്രദേശത്ത് ക്യാമറകളും കൂടുകളും സ്ഥാപിച്ച് ജനങ്ങളിൽ ഭീതി ഉയർത്തുന്ന വന്യജീവിയെ എത്രയും വേഗം പിടികൂടണമെന്ന ആവശ്യം ശക്തമാകുകയാണ്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


