പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തുന്നതിന് മുൻപ് ഭൂമിപ്രശ്നങ്ങൾ ഗുരുതരമായിരുന്ന മലയോര ജില്ലയായിരുന്നു ഇടുക്കിയെന്നും നിയമക്കുരുക്കുകളും ചുവപ്പ് നാടകളും നീക്കി ജനങ്ങൾക്ക് ഭൂസ്വാതന്ത്ര്യം ഉറപ്പാക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചതെന്നും ചെറുതോണിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സി വി വർഗീസ് വ്യക്തമാക്കി.
സി എച്ച് ആർ മേഖലയിൽ 1993 ലെ പ്രത്യേക ചട്ടപ്രകാരം പട്ടയം നൽകുന്നതിനാണ് സർക്കാർ ഉത്തരവിറക്കിയതെന്നും, 1980 ലെ കേന്ദ്ര വനസംരക്ഷണ നിയമപ്രകാരം മുൻകൂർ അനുമതി ലഭിച്ച ഭൂമിക്ക് പട്ടയം നൽകുന്നതിന് തടസമില്ലെന്നും സി വി വർഗീസ് പറഞ്ഞു. 2009-ൽ സുപ്രീംകോടതി ശരിവച്ച പ്രത്യേക ഭൂപതിവ് ചട്ടപ്രകാരം ഷോപ്പ് സൈറ്റുകൾക്കും പട്ടയം നൽകാമെന്നും, ഗോധവർമ്മ തിരുമുൽപ്പാട് കേസിലെ ഇടക്കാല ഉത്തരവ് ഷോപ്പ് സൈറ്റുകൾക്ക് ബാധകമല്ലെന്നും അദ്ദേഹം വിശദീകരിച്ചു.
കട്ടപ്പന ടൗണിലെ വ്യാപാര സ്ഥാപനങ്ങൾക്ക് പട്ടയം നൽകുന്നതിനും സർക്കാർ ഉത്തരവ് ഇറക്കിയതായി അദ്ദേഹം അറിയിച്ചു. 1964 ലെ ചട്ടങ്ങൾക്ക് കീഴിൽ പതിച്ചുകൊടുത്ത ഭൂമിയിലെ വാണിജ്യ നിർമ്മിതികൾ സാധൂകരിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ സുതാര്യമായ നടപടിക്രമങ്ങളിലൂടെ നിയമപരമായ സാധൂകരണം ഉറപ്പുവരുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കി. കല്ലാറുകുട്ടി ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ ഏഴ് ചെയിനുവരെ പട്ടയം നൽകാൻ തീരുമാനമായതായും അദ്ദേഹം അറിയിച്ചു. വാർത്താസമ്മേളനത്തിൽ ജില്ലാ സെക്രട്ടറിയേറ്റംഗം റോമിയോ സെബാസ്റ്റ്യനും പങ്കെടുത്തു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


