വാഴത്തോപ്പ്–മരിയപുരം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തടിയമ്പാട് പാലത്തിന്റെ നിർമ്മാണം അനുവദിച്ച സമയത്തിന് മുൻപ് തന്നെ പൂർത്തിയാക്കുമെന്ന് ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു. പാലത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായി സ്ഥലത്തെത്തിയ എംപി കരാറുകാരുമായും എൻജിനീയർമാരുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയ ശേഷമാണ് പ്രതികരിച്ചത്.
സേതുബന്ധൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന പാലത്തിന് 220 മീറ്റർ നീളമുണ്ടാകും. ജില്ലയിൽ നിർമ്മിക്കപ്പെടുന്ന ഏറ്റവും വലിയ പാലങ്ങളിൽ ഒന്നായിരിക്കും ഇത്. ദേശീയപാത 185ൽ നിർമ്മിക്കുന്ന ഈ പാലം ചെറുതോണിയെയും തടിയമ്പാടിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ബൈപ്പാസ് സൗകര്യമായിട്ടാണ് ഒരുക്കുന്നത്. പ്രദേശത്തെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനും പാലം സഹായകരമാകും.
പാലത്തിന്റെ നിർമാണത്തിനായി ആവശ്യമായ ആറു ഫില്ലറുകളിൽ അഞ്ചിന്റെ നിർമാണം ഇതിനകം പൂർത്തിയായിട്ടുണ്ട്. ആറാമത്തെ ഫില്ലറിന്റെ നിർമ്മാണം പുരോഗമിക്കുകയാണെന്നും എംപി അറിയിച്ചു. നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കി പൊതുജനങ്ങൾക്ക് പാലം തുറന്നു നൽകുന്നതിനാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. എംപിയോടൊപ്പം കോൺഗ്രസ് നേതാക്കളായ എ.പി. ഉസ്മാൻ, പി.ഡി. ജോസഫ്, സി.പി. സലീം, തടിയമ്പാട് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോൺ കുത്തനാപിള്ളി എന്നിവരും സന്ദർശനത്തിൽ പങ്കെടുത്തു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


