സെൽഫി എടുക്കാൻ ശ്രമിച്ച ഭിന്നശേഷിക്കാരനായ പാർട്ടി പ്രവർത്തകനെ ഡിസിസി പ്രസിഡന്റ് മർദിച്ചെന്ന് പരാതി. ഇടുക്കി ഡിസിസി പ്രസിഡണ്ട് സിപി മാത്യുവിനെതിരെ ആണ് പരാതി. കുമളിയിൽ നടന്ന പരിപാടിയിൽ ഡോ ശശി തരൂർ എംപിക്കൊപ്പമാണ് പ്രവർത്തകൻ സെൽഫി എടുക്കാൻ ശ്രമിച്ചത്. യുഡിഎഫ് സ്ഥാനാർഥി സിറിയക് തോമസിന്റെ പ്രചരണത്തിനിടെയായിരുന്നു സംഭവം.
പരിപാടിക്കിടെ തിക്കും തിരക്കും ഉണ്ടായിരുന്നു. വേദിയിൽ നിരവധി പേർ കയറിയിരുന്നു. പരിപാടി തുടങ്ങുന്നതിന് മുൻപ് കുറച്ച് പേർ വേദിയിൽ നിന്നിറങ്ങി മാറണമെന്ന് ഡീൻ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടിരുന്നു. ഇത് മറികടന്ന് കൂടുതൽ ആളുകൾ വേദിയിലേക്ക് എത്തുകയും ശശി തരൂരുമായി സെൽഫി എടുക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിനിടെയാണ് വണ്ടിപ്പെരിയാർ മുൻ മണ്ഡലം പ്രസിഡന്റായിരുന്ന മഹേഷ് സെൽഫി എടുക്കാൻ ശ്രമിച്ചത്. ഇത് കണ്ട് സിപി മാത്യു അദേഹത്തെ തല്ലുകയും തള്ളിവിടുകയും ചെയ്യുകയായിരുന്നു.
സിപി മാത്യു മഹേഷിനെ തള്ളിവിടുന്നത് കണ്ട പ്രവർത്തകർ ഇത് ചോദ്യം ചെയ്ത് രംഗത്തെത്തി. പ്രവർത്തകരോടും സിപി മാത്യു തട്ടിക്കയറുകയും ചെയ്തു. പിന്നീട് മാധ്യമങ്ങളെ കണ്ടതോടെ സിപി മാത്യു മഹേഷിനെ വിളിച്ച് അടുത്തുവരുത്തി ആശ്വസിപ്പിച്ച് വിടുകയായിരുന്നു.






