മാതാപിതാക്കളുടെ കലഹത്തിൽ മനംനൊന്ത് വീടുവിട്ടിറങ്ങിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 48 വർഷം കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും വിധിച്ചു. വണ്ണപ്പുറം മുള്ളിരിക്കാട് സ്വദേശി കൊച്ചുക്കുന്നേൽ ബേസിൽ അവറാച്ചനെയാണ് തൊടുപുഴ പോക്സോ കോടതി പ്രത്യേക ജഡ്ജി ആഷ് കെ. ബാൽ ശിക്ഷിച്ചത്.
2021 ഏപ്രിൽ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബസ് സ്റ്റാൻഡിൽ ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയ പെൺകുട്ടിക്ക് സഹായം വാഗ്ദാനം ചെയ്ത പ്രതി, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് വിശ്വസിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. അയൽവാസികൾ ഇല്ലാത്ത വീട്ടിൽ ഒൻപത് ദിവസത്തോളം പെൺകുട്ടിയെ അന്യായമായി തടങ്കലിൽ പാർപ്പിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി.
കോടതി പ്രതിക്ക് 48 വർഷം കഠിനതടവും 2.5 ലക്ഷം പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ഏഴര വർഷം കൂടി തടവ് അനുഭവിക്കണം. പിഴത്തുകയിൽ നിന്ന് 2 ലക്ഷം ഇരയ്ക്ക് നൽകാനും, കൂടാതെ 4 ലക്ഷം പ്രത്യേക നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. വിചാരണ വേളയിൽ 25 സാക്ഷികളെ വിസ്തരിക്കുകയും 42 രേഖകൾ പരിശോധിക്കുകയും ചെയ്തു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി. വാഹിദ പ്രോസിക്യൂഷനുവേണ്ടി ഹാജരായി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


