മന്ത്രി റോഷി അഗസ്റ്റിൻ്റെ നിർമാണ ഉദ്ഘാടനങ്ങൾ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ നാടകമാണെന്നാണ് മുൻ ഡി.സി.സി പ്രസിഡൻറ് ജോയി തോമസ് ആരോപിച്ചത്. ജില്ലാ പഞ്ചായത്ത് ഭരണസമിതിക്കെതിരെ എൽഡിഎഫ് നടത്തുന്ന കുപ്രചരണങ്ങൾക്കെതിരെയും വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ ആക്രമിച്ച എൽഡിഎഫ് അംഗങ്ങളെ അറസ്റ്റ് ചെയ്യാത്തതിലും പ്രതിഷേധിച്ചായിരുന്നു കോൺഗ്രസിന്റെ പ്രതിഷേധസദസ്.
KSRTC ഓപ്പറേറ്റിംഗ് സെന്ററിന്റെ കാര്യത്തിൽ ജില്ലാ പഞ്ചായത്ത് ഭരണസമിതി രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്ന ആരോപണം വാസ്തവവിരുദ്ധമാണെന്നും ജോയി തോമസ് പറഞ്ഞു. പണി പൂർത്തിയാകാത്ത ബസ് സ്റ്റാൻഡ് നാല് തവണ ഉദ്ഘാടനം ചെയ്ത് എൽഡിഎഫ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ബസ് സ്റ്റാൻഡിലെ അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാക്കാതെ പൊതുജനങ്ങൾക്ക് തുറന്ന് നൽകാൻ കഴിയില്ലെന്നും ആർടിഒയുടെ അനുമതി ലഭിച്ചതിന് ശേഷമേ അത് സാധ്യമാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ബസ് സ്റ്റാൻഡും കംഫർട്ട് സ്റ്റേഷനും വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന് കൈമാറുന്നതിലും എൽഡിഎഫ് ഭരണസമിതിക്ക് സാധിച്ചില്ലെന്നും അദ്ദേഹം വിമർശിച്ചു. യുഡിഎഫ് ഭരണസമിതിയുടെ 2026-27 വാർഷിക പദ്ധതിയിൽ ബസ് സ്റ്റാൻഡ് പൂർത്തിയാക്കുന്നതിനായി ഒരു കോടി രൂപ മാറ്റിവച്ചിട്ടുണ്ടെന്നും പണി പൂർത്തിയാക്കി സമയബന്ധിതമായി പൊതുജനങ്ങൾക്ക് തുറന്ന് നൽകുമെന്നും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് അഡ്വ. അനിഷ് ജോർജ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി. എ.പി ഉസ്മാൻ, ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ, എം.ഡി അർജുനൻ, ടി.ജെ പീറ്റർ, സന്ദ്രാ മോൾ ജിന്നി ,അനിൽ ആനിക്കനാട്ട്, , പി.ഡി ജോസഫ്,സി പി സലിം, ജോബി തയ്യിൽ, ജോബി ചാലിൽ ,ആൻസി തോമസ്, ബിജു നിള, സ്റ്റീഫൻ കുളമാവ്,തങ്കച്ചൻ വേമ്പേനി,ബിനോയി വർക്കി എന്നിവർ പ്രസംഗിച്ചു.


