ലോഡ്ജ് മുറിയില്‍ ഹോട്ടല്‍ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മണിക്കൂറുകൾക്കകം പ്രതി വലയിൽ. കോതമംഗലം കുട്ടമ്പുഴ സ്വദേശി മനു ജോസഫിനെ (45) കൊലപ്പെടുത്തിയ കേസിൽ, ഒപ്പം ജോലി ചെയ്തിരുന്ന പശ്ചിമ ബംഗാൾ നാദിയ സ്വദേശി സൈഫുദ്ദീൻ മണ്ഡലിനെയാണ് (33) പീരുമേട് പോലീസ് അതിവിദഗ്ധമായി പിടികൂടിയത്. കൃത്യം നടത്തിയ ശേഷം നാടുവിടാൻ ശ്രമിക്കുന്നതിനിടെ കോട്ടയം റെയിൽവേ സ്റ്റേഷന് സമീപത്തുനിന്നാണ് ഇയാൾ പോലീസിന്റെ പിടിയിലായത്.
മൃതദേഹം കണ്ടെത്തിയത് ഇന്ന് രാവിലെ
ഇന്ന് രാവിലെയാണ് മനു ജോസഫിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയ്ക്കും മുഖത്തും മാരകമായി പരിക്കേറ്റിരുന്നു. ഏലപ്പാറ ടൗണിലെ അഭിലാഷ് ഹോട്ടലില്‍ കഴിഞ്ഞ ഒരാഴ്ചയായി മനുവും സൈഫുദ്ദീനും ഒരുമിച്ച് ജോലി ചെയ്തു വരികയായിരുന്നു. കൊലപാതകത്തിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന സൈഫുദ്ദീനെ കാണാതായത് പോലീസിന്റെ സംശയം വർദ്ധിപ്പിച്ചു. ഇതോടെയാണ് അന്വേഷണം ഇയാളിലേക്ക് തിരിഞ്ഞത്.
കുടുക്കിയത് പോലീസിന്റെ തന്ത്രപരമായ നീക്കം
സംഭവം നടന്നയുടൻ പീരുമേട് ഡിവൈഎസ്പി സാജു വർഗീസിന്റെ നേതൃത്വത്തില്‍ ഊർജിതമായ അന്വേഷണം ആരംഭിച്ചിരുന്നു. കൊലപാതക ശേഷം പ്രതി നാട്ടിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന നിഗമനത്തില്‍ പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് പോലീസ് നിരീക്ഷണം ശക്തമാക്കി. തുടർന്ന് കോട്ടയം ജില്ലാ പോലീസിന്റെ സഹായത്തോടെ നടത്തിയ നീക്കത്തിലാണ് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്നും പ്രതിയെ പിടികൂടാനായത്.
പിടിയിലായ പ്രതിയെ പീരുമേട്ടിലേക്ക് കൊണ്ടുവന്ന് പോലീസ് കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയനാക്കും. കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് വ്യക്തമാകുന്നതിനായി ലോഡ്ജിലെ മറ്റ് താമസക്കാരുടെ മൊഴികളും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.


.jpeg)



