സംസ്ഥാനത്ത് 'ഹോം വോട്ടിംഗ്' എന്ന പുതിയ സംവിധാനത്തിനാണ് തുടക്കമായിരിക്കുന്നത്. പ്രായമായവർക്കും അവശരായവർക്കും വേണ്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ സുപ്രധാന സൗകര്യം ഒരുക്കിയിരിക്കുന്നത്. 85 വയസ്സ് പിന്നിട്ട മുതിർന്ന പൗരന്മാർക്കും 40 ശതമാനത്തിലധികം വൈകല്യമുള്ള ഭിന്നശേഷിക്കാർക്കുമാണ് ഇനി മുതൽ വീട്ടിലിരുന്ന് സമ്മതിദാനവകാശം വിനിയോഗിക്കാൻ സാധിക്കുക. സംസ്ഥാനത്താകെ ഒരു ലക്ഷത്തി നാൽപത്തയ്യായിരത്തിൽ അധികം വോട്ടർമാർ ഈ സൗകര്യം പ്രയോജനപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതിനായി നേരത്തെ തന്നെ പേര് രജിസ്റ്റർ ചെയ്തവരുടെ വീടുകളിലേക്കാണ് ഉദ്യോഗസ്ഥർ എത്തുക. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പുറമെ സുരക്ഷാ ഉദ്യോഗസ്ഥർ, വീഡിയോഗ്രാഫർ, മൈക്രോ ഒബ്സർവർ എന്നിവരടങ്ങുന്ന സംഘമാണ് ഓരോ വീട്ടിലുമെത്തുക. വോട്ടറുടെ ഐഡി കാർഡ് പരിശോധിച്ച് ഉറപ്പാക്കിയ ശേഷം, വീട്ടിൽ തന്നെ താത്കാലിക പോളിങ് സ്റ്റേഷൻ സജ്ജീകരിച്ചാണ് വോട്ടെടുപ്പ് നടത്തുന്നത്. വളരെ രഹസ്യമായി വോട്ട് രേഖപ്പെടുത്തിയ ശേഷം ഈ ബാലറ്റുകൾ സീൽ ചെയ്ത കവറുകളിലേക്ക് മാറ്റി പെട്ടിയിലേക്ക് ഇടും. നാലാം തീയതി വരെ മാത്രമാണ് ഹോം വോട്ടിങ്ങിനുള്ള ഈ സൗകര്യം ലഭ്യമാകുക.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.






