വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കി മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മന്ത്രി റോഷി അഗസ്റ്റിനെ പ്രഖ്യാപിച്ചു. മുന്നണിതലത്തിലെ ഔദ്യോഗിക ചർച്ചകൾ പൂർത്തിയാകുന്നതിന് മുൻപേ, കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിയാണ് കട്ടപ്പനയിൽ വച്ച് അപ്രതീക്ഷിതമായി ഈ പ്രഖ്യാപനം നടത്തിയത്. ഇതോടെ എൽ.ഡി.എഫിലെ ആദ്യ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനാണ് ഇടുക്കി സാക്ഷ്യം വഹിച്ചത്.
റോഷി അഗസ്റ്റിൻ നയിക്കുന്ന വികസന മുന്നേറ്റ യാത്രയുടെ കട്ടപ്പനയിലെ സമാപന വേദിയിലായിരുന്നു രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ച പ്രഖ്യാപനം. "ഇടുക്കിയുടെ വികസന നായകൻ റോഷി തന്നെയായിരിക്കും, മണ്ഡലത്തിൽ അദ്ദേഹത്തിന് പകരം വയ്ക്കാൻ മറ്റൊരു പേരില്ല" എന്ന് ജോസ് കെ. മാണി വ്യക്തമാക്കി. റോഷിയുടെ സ്ഥാനാർത്ഥിത്വം ഏതാണ്ട് ഉറപ്പായിരുന്നെങ്കിലും, ഇത്ര നേരത്തെയുള്ള പരസ്യ പ്രഖ്യാപനം പ്രവർത്തകരിലും അണികളിലും വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. കാൽനൂറ്റാണ്ടായി ഇടുക്കിയെ പ്രതിനിധീകരിക്കുന്ന റോഷി അഗസ്റ്റിൻ, തന്റെ ആറാം വിജയമാണ് ഈ തിരഞ്ഞെടുപ്പിലൂടെ ലക്ഷ്യമിടുന്നത്. കേരള കോൺഗ്രസ് എമ്മിന്റെ നിലവിലെ എല്ലാ എം.എൽ.എമാരും ഇക്കുറിയും മത്സരിക്കുമെന്നും, എല്ലാവരും സ്വന്തം മണ്ഡലങ്ങളിൽ തന്നെ ജനവിധി തേടുമെന്നും ജോസ് കെ. മാണി അറിയിച്ചു. 2021-ൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. ഫ്രാൻസിസ് ജോർജിനെ 5,573 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് റോഷി അഗസ്റ്റിൻ നിയമസഭയിലെത്തിയത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.






