ഇടുക്കി, കോട്ടയം ജില്ലകളിലായി നിരവധി മോഷണക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവിന് കാപ്പ (KAAPA). പോലീസിനും നാട്ടുകാർക്കുമിടയിൽ 'കാമാക്ഷി എസ്.ഐ' എന്ന അപരനാമത്തിൽ കുപ്രസിദ്ധി ആർജിച്ച ചെറുതോണി കാമാക്ഷി വലിയപറമ്പിൽ ബിജുവിനെയാണ് (49) കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം കരുതൽ തടങ്കലിലാക്കിയത്. ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവിനെത്തുടർന്ന് ഇയാളെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ബിജുവിന്റെ പശ്ചാത്തലം കണക്കിലെടുത്ത് ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.എം സാബു മാത്യു ഐ.പി.എസ് പ്രത്യേക റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷമാണ് ഇടുക്കി ജില്ലാ കളക്ടർ ബിജുവിനെതിരെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കാൻ ഉത്തരവ് പുറപ്പെടുവിച്ചത്. വിവിധ കേസുകളിൽ പിടിയിലായി നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞ് വന്നിരുന്ന ബിജുവിനെ കളക്ടറുടെ കാപ്പ ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ, കൂടുതൽ സുരക്ഷയുള്ള വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുകയായിരുന്നു. സ്ഥിരം കുറ്റവാളികളെ അമർച്ച ചെയ്യുന്നതിന്റെ ഭാഗമായാണ് പോലീസിന്റെ ഈ കർശന നടപടി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.






