നാട്ടുകാരുടെ പുരയിടങ്ങളിലെ മരച്ചില്ലകളും കാടും വൈദ്യുതി ലൈനിൽ തട്ടാത്ത വിധം വെട്ടിമാറ്റാൻ കർശന നിർദ്ദേശം നൽകുന്ന കെഎസ്ഇബി ഉദ്യോഗസ്ഥർ, സ്വന്തം ഓഫീസിന് മുന്നിലെ വലിയൊരു അപകടക്കെണി കണ്ടില്ലെന്ന് നടിക്കുന്നു. ഇടുക്കി വാഴത്തോപ്പ് വഞ്ചിക്കവലയിലെ കെഎസ്ഇബി ഓഫീസിന് മുന്നിലാണ് അധികൃതരുടെ ഈ അനാസ്ഥ.
മറ്റുള്ളവരെ സുരക്ഷാ പാഠങ്ങൾ ഉപദേശിക്കുന്ന ഉദ്യോഗസ്ഥർ സ്വന്തം ഓഫീസിന്റെ മുറ്റത്തേക്ക് ഒന്ന് കണ്ണോടിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ ഇത്. വാഴത്തോപ്പ് വഞ്ചിക്കവലയിലെ കെഎസ്ഇബി ഓഫീസിന്റെ തൊട്ടുമുന്നിൽ തന്നെ വൈദ്യുതി ലൈനിലേക്ക് തെങ്ങോലയും പ്ലാവിന്റെ കൊമ്പുകളും അപകടകരമായ രീതിയിൽ വീണു കിടക്കുകയാണ്. ഇതിന് പുറമെ കെഎസ്ഇബി ക്വാർട്ടേഴ്‌സിന് മുൻപിൽ വളർന്നു നിൽക്കുന്ന മരത്തിൽ പടർന്നു കയറിയ മണിപ്ലാന്റ് വള്ളികൾ വൈദ്യുതി ലൈനുകൾക്കിടയിലൂടെ റോഡിലേക്ക് തൂങ്ങിക്കിടക്കുന്നുണ്ട്.
ഇതുവഴി കടന്നുപോകുന്ന വലിയ വാഹനങ്ങൾ ഈ വള്ളികളിൽ തട്ടുന്നത് പതിവാണ്. ഏത് നിമിഷവും വലിയൊരു ദുരന്തം ക്ഷണിച്ചുവരുത്തുന്നതാണ് ഈ അവസ്ഥ. എന്നിട്ടും സ്വന്തം ഓഫീസിന്റെ 150 മീറ്റർ ചുറ്റളവിൽ പോലും ടച്ച് വെട്ടി ലൈൻ ക്ലിയർ ചെയ്യാൻ ഉദ്യോഗസ്ഥർ ഇതുവരെ തയ്യാറായിട്ടില്ല എന്നതാണ് യാഥാർഥ്യം.
ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടവർ തന്നെ തൊട്ടടുത്തുള്ള ഈ അപകടക്കെണി കണ്ടില്ലെന്ന് നടിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രദേശത്ത് ഉയരുന്നത്. വലിയൊരു ദുരന്തം സംഭവിക്കുന്നതിന് മുൻപ് അധികൃതർ ഉണർന്ന് പ്രവർത്തിക്കണമെന്നും, അടിയന്തരമായി ലൈനിലെ തടസ്സങ്ങൾ നീക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.






