മത്സരിക്കാൻ ഇല്ലെങ്കിലും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ മുന്നിലുണ്ട് ഉടുമ്പൻചോല എംഎൽഎ എംഎം മണി. ഇടുക്കി ജില്ലയിൽ ഉൾപ്പെടെ യുഡിഎഫ് കൂടുതൽ സീറ്റ് നേടും എന്നു പറയുന്നത് പട്ടിയുടെ സ്വപ്നം പോലെ എന്നാണ് എംഎം മണിയുടെ പരിഹാസം. ആലപ്പുഴയിൽ ജി സുധാകരൻ കാണിച്ചത് നേരും നെറിയുമില്ലാത്ത പ്രവർത്തി. വീണ്ടും മത്സരിക്കാൻ പറ്റാത്തതിൽ തനിക്ക് വിഷമം ഇല്ലെന്നും എംഎം മണി പറഞ്ഞു.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മൂന്നാം സർക്കാർ കേരളത്തിൽ വരുമെന്ന കാര്യം ഉറപ്പാണ്. അതിൽ തന്നെ ഇടുക്കി ജില്ലയിൽ നിന്നുള്ള സംഭാവനയും ഉണ്ടാകും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ഇടുക്കിയിൽ 5 മണ്ഡലങ്ങളിലും എൽഡിഎഫ് വിജയിക്കും. കഴിഞ്ഞ 10 വർഷം ഉടുമ്പൻചോല മണ്ഡലത്തിൽ ഉണ്ടായത് ചരിത്രത്തിൽ ഇല്ലാത്ത വികസനമാണ്.1000 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളാണ് ഇടുക്കി ജില്ലയിലുൾപ്പടെയുള്ള മണ്ഡലങ്ങളിൽ നടന്നിട്ടുള്ളതെന്നും എം എം മണി കൂട്ടിച്ചേർത്തു.
മത്സരിക്കാൻ പറ്റാത്തതിൽ വിഷമമില്ല. സിപിഐഎം പാർട്ടി തനിക്ക് എല്ലാം തന്നു. സർക്കാരിന്റെ 10 വർഷത്തെ ഭരണത്തിനിടെ എംഎൽഎയും ,മന്ത്രിയുമായി . കിട്ടിയ അവസരങ്ങളിൽ സന്തോഷം. ജി സുധാകരൻ ചെയ്തത് നേരും നെറിയും ഇല്ലാത്ത പ്രവർത്തിയാണ്. തനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് പ്രചരിപ്പിച്ചത് തന്നെ ഒഴിവാക്കാൻ വേണ്ടിയാണെന്നും ഒരു ആരോഗ്യപ്രശ്നം ഇല്ലെന്നും തനിക്ക് പ്രായമായി എന്നൊക്കെ പറയുന്നത് പൂഞ്ഞാറിൽ പോയി പറഞ്ഞാൽ മതിയെന്നും എം എം മണി പരിഹസിച്ചു.






