
കേരള കോൺഗ്രസുമായുള്ള സീറ്റ് ചർച്ചകൾ വഴിമുട്ടിയതിനെ തുടർന്ന് യുഡിഎഫിന്റെ സീറ്റ് വിഭജനം പ്രതിസന്ധിയിൽ. കേരള കോൺഗ്രസ്, യുഡിഎഫിന് ജയസാധ്യതയുള്ള 8 സീറ്റുകളിൽ അവകാശവാദം ശക്തമാക്കിയതോടെയാണ് മുന്നണി പ്രതിസന്ധിയിലായത്. ജോസഫ് വിഭാഗം അവകാശവാദമുന്നയിക്കുന്ന സീറ്റുകളെല്ലാം യുഡിഎഫിന് രാഷ്ട്രീയ മുൻതൂക്കമുള്ള മണ്ഡലങ്ങളാണെങ്കിലും ഇവിടങ്ങളിൽ കേരള കോൺഗ്രസ് സ്ഥാനാർഥികൾ മൽസരിച്ചാൽ ജയസാധ്യത കുറവാണെന്നാണ് വിലയിരുത്തൽ.
അതേസമയം, ഈ മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥികളാണ് മൽസരിക്കുന്നതെങ്കിൽ വിജയം ഉറപ്പാണെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ തവണ 7 സീറ്റുകൾ കേരള കോൺഗ്രസ് സ്ഥാനാർഥികൾ മൽസരിച്ചതിനാൽ മാത്രം പരാജയപ്പെട്ടവയാണ്. ഏറ്റുമാനൂർ, ചങ്ങനാശ്ശേരി, ഇടുക്കി, കോതമംഗലം, കുട്ടനാട്, ഇരിങ്ങാലക്കുട, തിരുവല്ല എന്നിങ്ങനെ കഴിഞ്ഞ തവണ കേരള കോൺഗ്രസ് മൽസരിച്ച മണ്ഡലങ്ങളെല്ലാം കോൺഗ്രസ് സ്ഥാനാർഥികൾ മൽസരിച്ചാൽ വിജയിക്കുന്നവയാണ്.
എന്നാൽ ഈ മണ്ഡലങ്ങൾ വിട്ടുനൽകാൻ കേരള കോൺഗ്രസ് തയ്യാറാകാത്തതാണ് മുന്നണിയിലെ പ്രതിസന്ധി. ഉഭയകക്ഷി ചർച്ചകളിൽ 'മേശമേൽ അടിച്ച് ' കോൺഗ്രസ് നേതാക്കളെ ഭീഷണിപ്പെടുത്തി കാര്യം കാണുന്ന പിജെ ജോസഫിൻറെ സ്ഥിരം ശൈലിതന്നെയാണ് ജോസഫ് ഇത്തവണയും പയറ്റുന്നത്. കേരള കോൺഗ്രസിന് 4 സീറ്റുകളിൽ അധികം നൽകേണ്ടതില്ലെന്നാണ് കോൺഗ്രസിൻ്റെ നിലപാട്. സമ്മർദ്ദം ശക്തമായാൽ മാത്രം 2 സീറ്റുകൾ കൂട്ടി 6 വരെയാക്കാം. പക്ഷേ അത് കഴിഞ്ഞ തവണ മൽസരിച്ച യുഡിഎഫ് സീറ്റുകൾ ആകാൻ പാടില്ലെന്നാണ് കോൺഗ്രസ് നേതൃത്വത്തിലെ ധാരണ.
കേരള കോൺഗ്രസിന് 1000 പ്രവർത്തകർ തികച്ചില്ലാത്ത കോട്ടയം പാർലമെൻ്റ് മണ്ഡലം ജോസഫ് ഗ്രൂപ്പിന് കൊടുക്കുമ്പോൾ തന്നെ നിയമസഭാ സീറ്റുകളുടെ കാര്യത്തിൽ വിട്ടുവീഴ്ച ഉണ്ടാകണം എന്ന ഉപാധി കോൺഗ്രസ് മുന്നോട്ട് വച്ചിരുന്നു. അന്ന് പിജെ ജോസഫ് അത് അംഗീകരിച്ചിരുന്നു. പക്ഷേ നിയമസഭാ തെരഞ്ഞെടുപ്പ് ആയതോടെ ജോസഫ് വാക്കു മാറ്റുന്ന കാഴ്‌ചയാണ് കാണുന്നത്. കോൺഗ്രസിൻ്റെ സീറ്റുകളിൽ അവരുടെ വോട്ട് വാങ്ങി വിജയിച്ച് പാർട്ടി വളർത്തുക എന്ന സ്ഥിരം തന്ത്രമാണ് ജോസഫ് പ്രയോഗിക്കുന്നത്. ഇത്തരത്തിൽ പോയാൽ യുഡിഎഫിൻ്റെ ജയസാധ്യതയെതന്നെ അത് ഗൗരവമായി ബാധിക്കും എന്ന വിലയിരുത്തൽ ശക്തമാണ്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.

