ലോക്‌സഭാ എംപിമാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്നത് കേരള രാഷ്ട്രീയത്തിൽ വലിയ പുകിലുകൾക്കാണ് വഴി വെച്ചിരിക്കുന്നത്. വെറും രാഷ്ട്രീയ തർക്കമല്ല, ഇത്തവണ ജനങ്ങൾ തന്നെ നേരിട്ട് രംഗത്തിറങ്ങിയിരിക്കുകയാണ്. "എംപിമാർ നിയമസഭയിലേക്ക് മത്സരിക്കണോ?" എന്ന ചോദ്യത്തിന് പൊതുസമൂഹം നൽകുന്ന മറുപടി അത്ര സുഖകരമല്ല.
"ഏത് പാർട്ടിയുടെ എംപിമാർ നിന്നാലും അവരെ ഒറ്റക്കെട്ടായി തോൽപ്പിക്കണം" എന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. വെറുതെ ഉപതിരഞ്ഞെടുപ്പുകൾ നടത്തി ഖജനാവ് നഷ്ടത്തിലാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ജനങ്ങൾ പറയുന്നു. ഒരു വ്യക്തി പലതവണ മത്സരിച്ച് ജയിക്കുന്നത് പബ്ലിക് ഫണ്ട് ദുരുപയോഗം ചെയ്യുന്നതിന് തുല്യമാണെന്നും, ഒഴിവുവരുന്ന സീറ്റിലെ തിരഞ്ഞെടുപ്പ് ചെലവ് ഈ സ്ഥാനാർത്ഥികളിൽ നിന്ന് തന്നെ ഈടാക്കണമെന്നുമാണ് ഉയരുന്ന പ്രധാന ആവശ്യം.
രാഷ്ട്രീയത്തിന് പുറമെ മത-സാമൂഹിക സംഘടനകളും പ്രതിഷേധത്തിലാണ്. എംപിമാർ വീണ്ടും മത്സരിക്കുന്നത് ജനാധിപത്യത്തെ അവഹേളിക്കുന്ന രീതിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് കുറ്റപ്പെടുത്തി. താമരശ്ശേരി രൂപതാ പ്രസിഡന്റ് ഡോ. ചാക്കോ കാളാംപറമ്പിൽ ഇതിനെതിരെ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. ഖജനാവിന് അധിക ചെലവ് വരുത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം ആരോപിച്ചു.
ഇതിനിടെ കോൺഗ്രസിനുള്ളിലും തർക്കം രൂക്ഷമാണ്. കെ. സുധാകരൻ, എം.കെ. രാഘവൻ, ഷാഫി പറമ്പിൽ തുടങ്ങിയ പ്രമുഖർ നിയമസഭയിലേക്ക് കണ്ണ് വെക്കുമ്പോൾ, മുതിർന്ന നേതാക്കൾ പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചു കഴിഞ്ഞു. എംപിമാർ മത്സരിക്കാൻ ഇറങ്ങിയാൽ തങ്ങൾ പിന്മാറുമെന്നാണ് ചില നേതാക്കളുടെ ഭീഷണി. സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ രണ്ടാംഘട്ട ചർച്ചകൾ മറ്റന്നാൾ തുടങ്ങാനിരിക്കെ ഹൈക്കമാൻഡ് എന്ത് തീരുമാനമെടുക്കും എന്നത് നിർണ്ണായകമാണ്.





