ഇസ്രയേൽ- അമേരിക്ക സൈനിക നീക്കത്തിൽ ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടു. അമേരിക്കയുടെയും ഇസ്രയേലിന്‍റെയും അവകാശവാദങ്ങള്‍ക്ക് പിന്നാലെ ഇറാൻ ഇക്കാര്യം സ്ഥിരീകരിച്ചു. ആയത്തുള്ള ഖമനെയിയുടെ മകളും മരുമകനും പേരക്കുട്ടിയും വ്യോമക്രമണത്തിൽ കൊല്ലപ്പെട്ടു. ഇറാനിലെ തസ്നീം, ഫാര്‍ തുടങ്ങിയ വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഖമനെയി കൊല്ലപ്പെട്ടെന്ന് അമേരിക്കൻ പ്രസിഡന്‍റും ഇസ്രയേലും പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുശേഷമാണ് ഇറാൻ മാധ്യമങ്ങള്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നത്. ഇറാൻ ടിവിയും ഖമനെയിയുടെ മരണം സ്ഥിരീകരിച്ചു. ഖമനെയിയുടെ മരണത്തെതുടര്‍ന്ന് ഇറാനിൽ നാൽപത് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. ഏഴു ദിവസത്തെ അവധിയും പ്രഖ്യാപിച്ചു.
മണിക്കൂറുകള്‍ക്കുശേഷം ഔദ്യോഗിക പ്രഖ്യാപനം, ഇറാൻ സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു
ഇറാനിലുടനീളം അമേരിക്കയും ഇസ്രയേലും സംയുക്തമായി രാത്രി മുഴുവൻ വൻ വ്യോമാക്രമണങ്ങൾ നടത്തി. ഇതുവരെ 201 പേർ കൊല്ലപ്പെട്ടുവെന്ന്ഇറാൻ തന്നെ സമ്മതിക്കുന്നുണ്ട്. ആയിരത്തിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. യഥാർത്ഥ മരണസംഖ്യയും നാശനഷ്ടങ്ങളും ഇതിലും വളരെയേറെ ആയിരിക്കുമെന്ന് ആണ് വിവരം. വ്യോമാക്രമണം തുടരുന്നതിനിടെ, ഇറാന്‍റെ പരമോന്നത നേതാവായ 86 വയസുള്ള ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ ആണ് ആദ്യം അവകാശപ്പെട്ടത്. ഖമനെയി ജീവിച്ചിരിക്കാൻ ഒരു സാധ്യതയുമില്ലെന്നാണ് നെതന്യാഹു അവകാശപ്പെട്ടത്. ഇതിനുപിന്നാലെ അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും ഖമനെയി കൊല്ലപ്പെട്ട് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.ചരിത്രം കണ്ട ഏറ്റവും തിന്മ നിറഞ്ഞ മനുഷ്യനെ വധിച്ചെന്നായിരുന്നു ട്രംപിന്‍റെ അവകാശവാദം. എന്നാൽ, ഇറാൻ ഇക്കാര്യം ആദ്യം നിഷേധിച്ചു. എന്നാൽ, ഇതിനിടെ, ടെഹ്റാനിലെ ഖമനായിയുടെ ഓഫീസ് പൂർണ്ണമായും തകർന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
ഇറാന്‍റെ പ്രതിരോധ മന്ത്രി അസീസ് നസിർസാദ, വിപ്ലവസേനയുടെ കമാൻഡർ മുഹമ്മദ് പാക്പോർ, പ്രതിരോധ കൗൺസിൽ സെക്രട്ടറിയും സുരക്ഷാ ഉപദേഷ്ടാവുമായ അലി ഷംഖാനി എന്നിവരുൾപ്പെടെയുള്ള മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ വധിച്ചതായും ഇസ്രയേൽ സൈന്യം അവകാശപ്പെട്ടിരുന്നു. ഖമനെയിയുടെ മകളും പേരക്കുട്ടിയും മരുമകനും കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകളും ഇതിനിടെ പുറത്തുവന്നു. പിന്നീട് അഞ്ചുമണിക്കൂറിനുശേഷമാണ് ഇറാനിലെ വാര്‍ത്താ ഏജന്‍സികള്‍ ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കുന്നത്. ആദ്യം ഖമനെയിയുടെ മകളും പേരക്കുട്ടിയും കൊല്ലപ്പെട്ടുവെന്ന് ഇറാൻ വാര്‍ത്താ ഏജന്‍സികള്‍ സ്ഥിരീകരിച്ചു. പിന്നാലെ ഖമനെയിയും കൊല്ലപ്പെട്ടെന്ന് വാര്‍ത്താഏജന്‍സികളും ഇറാൻ ടിവിയും സ്ഥിരീകരിക്കുകയും ഔദ്യോഗിക പ്രഖ്യാപനം നടത്തുകയുമായിരുന്നു.


