ഇടുക്കി ജില്ലയിലെ പട്ടയ വിതരണം തടസ്സപ്പെട്ടത് സർക്കാരിന്റെ അനാസ്ഥ മൂലമാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് രംഗത്ത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് അറയ്ക്കപ്പറമ്പിലിന്റെ നേതൃത്വത്തിൽ ചെറുതോണിയിൽ കരിങ്കൊടി പ്രതിഷേധം സംഘടിപ്പിച്ചു.
ഹൈക്കോടതി പട്ടയ വിലക്ക് മാറ്റിയിട്ടും കോടതി വിധിക്ക് വിധേയമായി പട്ടയം നൽകാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് റവന്യു വകുപ്പ് വ്യക്തമായ ഉത്തരവ് ഇറക്കിയിരുന്നെങ്കിൽ വീണ്ടും പട്ടയ വിതരണം തടയപ്പെടുമായിരുന്നില്ലെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആരോപണം. എന്നാൽ ഇതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാതെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജില്ലയിലെ ഭൂപ്രശ്നങ്ങൾ എല്ലാം പരിഹരിച്ചെന്ന തരത്തിൽ സർക്കാർ പ്രചാരണം നടത്തുകയാണെന്നും അവർ ആരോപിച്ചു.
CHR മേഖലയിലെ പട്ടയം നടപടികൾ തടഞ്ഞ് സുപ്രീം കോടതി ഉത്തരവ് വന്നിട്ട് ഒന്നര വർഷം കഴിഞ്ഞിട്ടും ആ ഉത്തരവ് പുനപരിശോധിക്കാൻ സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. കഴിഞ്ഞ 25 വർഷമായി ഇടുക്കിയിൽ നിന്നുള്ള ജനപ്രതിനിധിയായ മന്ത്രി റോഷി അഗസ്റ്റിന് ജില്ലയിലെ യഥാർത്ഥ ഭൂപ്രശ്നങ്ങൾ മനസിലാക്കാനോ പരിഹരിക്കാനോ സാധിച്ചിട്ടില്ലെന്നും സംഘടന വിമർശിച്ചു. ഉദ്ഘാടന മാമാങ്കങ്ങൾ നടത്തി മന്ത്രി ജനങ്ങളെ പറ്റിക്കുകയാണെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.
പാൽക്കുളമേട് എക്കോ ടൂറിസം പദ്ധതിക്ക് വനം വകുപ്പിന്റെ അനുമതി നേടാതെയാണ് മന്ത്രി ഉദ്ഘാടനം നടത്തിയതെന്നും പിന്നീട് ആ പദ്ധതിയും കോടതി സ്റ്റേ ചെയ്തതായും യൂത്ത് കോൺഗ്രസ് ആരോപിച്ചു. ഇത്തരത്തിൽ ജനങ്ങളെ വഞ്ചിക്കുന്ന സമീപനമാണ് മന്ത്രി സ്വീകരിക്കുന്നതെന്ന് ആരോപിച്ചാണ് ചെറുതോണിയിൽ കരിങ്കൊടി പ്രതിഷേധം സംഘടിപ്പിച്ചതെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


